കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്.
ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചത്. നോട്ടീസിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകണം. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
2019ൽ 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി രണ്ടായിരത്തിലധികം കോടിയാണ് സമാഹരിച്ചത്. 2019 ജനുവരിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്.