അംഗീകാരമില്ലാത്ത 334 പാർട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തിൽ നിന്ന് 7 പാർട്ടികൾ

ന്യൂഡല്‍ഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒഴിവാക്കി. 2019 മുതല്‍ ആറുവര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികള്‍ക്കെതിരെയാണ് നടപടിയെന്നും, പാര്‍ട്ടികള്‍ക്ക് എവിടെയും ഓഫീസുകള്‍ സ്ഥാപിക്കാന്‍ സാധിച്ചില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് ഇനി ആറ് ദേശീയ പാര്‍ട്ടികളും 67 പ്രാദേശിക പാര്‍ട്ടികളുമാണ് ഉണ്ടാകുക.
കേരളത്തില്‍ നിന്നും ഒഴിവാക്കിയത് 7 പാര്‍ട്ടികളെയാണ്. ഒഴിവാക്കിയതില്‍ കേരളത്തില്‍ നിന്ന് ആര്‍എസ്പി (ബി)യും. ആര്‍.എസ്.പി.(ബി), ആര്‍.എസ്.പി.ഐ (എം), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്കുലര്‍, നേതാജി ആദര്‍ശ് പാര്‍ട്ടി എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കിയത്.
രജിസ്ട്രേർഡ് പട്ടികയിൽ നിന്നും ഒഴിവാക്കിയ പാര്‍ട്ടികളുടെ ഓഫീസ് നിലവില്‍ എവിടെയും പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് സബന്ധിച്ച ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പാര്‍ട്ടികളെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. 2854 രജിസ്‌ട്രേഡ് പാര്‍ട്ടികളില്‍ നിന്നാണ് 334 പാര്‍ട്ടികളെ റദ്ദാക്കിയത്. ഇതോടെ ആറ് ദേശിയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളുമായി രജിസ്‌ട്രേഡ് പാര്‍ട്ടികളുടെ എണ്ണം 2520 ആയി