രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച മൂന്ന് ബിജെപി നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: യുവമോർച്ച ഭാരവാഹി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ പരസ്യ വിമർശനവും പരിഹാസവും നടത്തിയ മൂന്ന് ബിജെപി നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഒബിസി മോർച്ച തിരുവനന്തപുരം ജില്ല പ്രസിഡന്റ് വിപിൻകുമാർ, പെരുങ്കടവിള പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ എസ്.എസ്. ശ്രീരാഗ്, വിഷ്ണു കൈപ്പള്ളി എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തത്.
ബിജെപിയെ ബിസിനസ് ജനത പാർട്ടിയാക്കിയെന്നും സ്ഥാനം കിട്ടാതായപ്പോൾ രാജിവച്ച രാജീവ് ചന്ദ്രശേഖറിന്റെ സംഘടനാസ്‌നേഹം എല്ലാവർക്കും അറിയാമെന്നും വിപിൻകുമാർ പരിഹസിച്ചിരുന്നു. ഇന്ന് വന്ന ഇട്ടിക്കണ്ടപ്പൻമാരൊക്കെ എന്തടിസ്ഥാനത്തിലാണ് ചുമതലയിൽ വന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സാധാരണ പ്രവർത്തകർ മറുപടി കൊടുക്കുന്ന ഒരു കാലംവരും. അന്ന് ബിസിനസ് ചെയ്യാൻ വന്നവനും കച്ചവട മാമാങ്കം നിയന്ത്രിക്കുന്നവനും ഒക്കെ മനസ്സിലാക്കുമെന്നും വിപിൻകുമാർ ഫേസ്ബുക്കിലൂടെ വിമർശിച്ചിരുന്നു.