അനന്ത് അംബാനിയുടെ വിവാഹാഘോഷ ചിത്രങ്ങള്‍ വൈറല്‍
അനന്ത് അംബാനിയുടെയും മകള്‍ രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷ പരിപാടികളാണ് കുറച്ച് ദിവസങ്ങളിലായി സമൂഹമാദ്ധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്.
മൂന്ന് ദിവസം നീണ്ട പരിപാടിയില്‍ പങ്കെടുക്കാൻ ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കമാണ് ഗുജറാത്തിലെ ജാംനഗറിലെത്തിയത്. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൻ തോതില്‍ പ്രചരിക്കുകയാണ്.
മൂന്ന് ദിവസത്തെ വ്യത്യസ്ത ചടങ്ങുകള്‍ക്കായി 1,260 കോടിയാണ് അംബാനി കുടുംബം ചെലവഴിച്ചത്. വിവാഹത്തിന് മുമ്ബുള്ള ആഘോഷ പരിപാടികള്‍ക്ക് മാർച്ച് ഒന്നിനായിരുന്നു തുടക്കം.
വിവാഹാഘോഷ വേദിയില്‍ 'നാട്ടു നാട്ടു'വിന് ചുവടുവച്ച് രാംചരണും ബോളിവുഡിലെ ഖാൻമാരും.അമീർഖാനും ഷാരൂഖ് ഖാനും സല്മാൻ ഖാനുമായിരുന്നു നൃത്തം ചെയ്തത്. രാംചരണിനെ വേദിയിലേക്ക് ഷാരൂഖ് ഖാൻ ക്ഷണിക്കുകയായിരുന്നു. ഇതിന് ശേഷമാണ് നാലുപേരും ചേർന്ന് നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവട് വച്ചത്.
നാല്‍വർ സംഘത്തിന്റെ നൃത്തച്ചുവടുകളാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. താരനിബിഡമായിരുന്ന കഴിഞ്ഞ ദിവസത്തെ പരിപാടിയുടെ അവതാരകൻ ഷാരൂഖ് ആയിരുന്നു. 'ജയ് ശ്രീറാം' പറഞ്ഞാണ് പരിപാടിക്ക് ഷാരൂഖ് ഖാൻ തുടക്കം കുറിച്ചത്. മുൻനിര ബോളിവുഡ് താരങ്ങളൊക്കെയും പരിപാടിയില്‍ എത്തിയിരുന്നു.
വിവാഹത്തിന് മുന്നോടിയായി മൂന്ന് ദിവസത്തെ പ്രീവെഡ്ഡിംഗ് പരിപാടികളാണ് ഗുജറാത്തിലെ ജാംനഗറില്‍ നടന്നത്. ജൂലൈ 12 ന് മുംബൈയില്‍ വച്ചാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം.
ബോളിവുഡ് ഡിസൈനർ മനീഷ് മല്‍ഹോത്രയാണ് അംബാനി കുടുംബത്തിന്റെ വസ്ത്രം ഡിസൈൻ ചെയ്തത്. മനീഷ് പ്രത്യേകം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അനന്ത് അംബാനിയും-രാധിക മെര്‍ച്ചന്റും മൂന്ന് ദിവസങ്ങളിലും ധരിച്ചിരുന്നത്.
അംബാനി കുടുംബത്തിന്റെ ജാംനഗറിലുള്ള റിഫൈനറി ടൗണ്‍ഷിപ്പിലാണ് ആഘോഷ പരിപാടികള്‍ നടന്നത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടാതെ വ്യാവസായിക സിനിമാ മേഖലകളിലെ നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായ നടന്ന താരനിബിഡമായ ആഘോഷ പരിപാടികള്‍ക്ക് സമൂഹമാദ്ധ്യമലോകവും സാക്ഷ്യം വഹിച്ചു.
പോപ് ഗായിക റിഹാനയുടെ ഗാനങ്ങളായിരുന്നു പരിപാടിയുടെ ആദ്യ ദിവസത്തെ പ്രധാന ആകർഷണം. രണ്ടാം ദിനത്തില്‍ ബോളിവുഡിലെ താരങ്ങളുടെ മനോഹര നൃത്ത പ്രകടനങ്ങളും മറ്റും ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.
അവസാന ദിവസമായ ഇന്നലെ മുകേഷ് അംബാനി- നിതാ അംബാനി ദമ്ബതികളുടെ നൃത്തം അതിഥികളുടെ ശ്രദ്ധയാകർഷിക്കുകയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.