കരൂർ ദുരന്തബാധിതരുടെ കുടുംബത്തിന് ജോലി; ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

Aug 14, 2026 - 18:34
 0  1
കരൂർ ദുരന്തബാധിതരുടെ കുടുംബത്തിന് ജോലി; ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡൽഹി: കരൂരിലുണ്ടായ തിരക്കിൽപ്പെട്ട് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകാനുള്ള തീരുമാനത്തിന് സുപ്രീം കോടതിയുടെ ഇടക്കാല ആശ്വാസം. ഇരകളുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

ഒരു ദുരന്തത്തിൽ ഇരയായ കുടുംബങ്ങൾക്ക് ആശ്വാസമേകാൻ സർക്കാർ മുമ്പോട്ടുവരുന്നതിൽ എന്താണ് തെറ്റ്?" ഹർജി പരിഗണിക്കവെ സുപ്രീം കോടതി ആരാഞ്ഞു. ദുരന്തത്തിൽപ്പെട്ട ഭൂരിഭാഗം കുടുംബങ്ങളുടെയും ഏക ഉപജീവനമാർഗമാണ് ഇല്ലാതായതെന്ന് ജസ്റ്റിസ് ജെ.ബി.പർദിവാല നിരീക്ഷിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 27-ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് പങ്കെടുത്ത പൊതുയോഗത്തിനിടെയുണ്ടായ തള്ളിക്കയറ്റത്തിലും തിരക്കിലുംപ്പെട്ട് 41 പേരാണ് മരിച്ചത്. തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം വിജയ്, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളായ 32 പേർക്ക് കാരുണ്യ നിയമന തത്ത്വമനുസരിച്ച് സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവുകൾ കൈമാറിയിരുന്നു.

എന്നാൽ, മുൻഗണനയും സീനിയോറിറ്റിയും മാനിക്കാതെ പെട്ടെന്നുള്ള ആശ്വാസമെന്ന നിലയിൽ ആശ്രിതനിയമനം നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 27-ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഈ സർക്കാർ ഉത്തരവുകൾ റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവാണ് സുപ്രീം കോടതി ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്.