കണ്ണുനീർ എന്ന ഭാഷ ; സപ്ന അനു ബി ജോർജ്

ദുഃഖത്തോടുള്ള പ്രതികരണം എന്നതിലുപരി കണ്ണിന്റെ ആരോഗ്യത്തിന്റെ സങ്കീർണ്ണവും സുപ്രധാനവുമായ സ്ഥാനമാണ് കണ്ണുനീരിനുള്ളത്.അസ്വസ്ഥതകളും അവശിഷ്ടങ്ങളും നിരന്തരം നീക്കം ചെയ്തുകൊണ്ട് നിങ്ങളുടെ കണ്ണുകൾ എങ്ങനെ വൃത്തിയായി നിലനിർത്തുന്നു എന്നതിന്റെ ഭാഗമാണിത്.എന്നാൽ കണ്ണുനീർ ഒരു ശുചീകരണം മാത്രമല്ല ചെയ്യുന്നത്.അണുബാധയെ ചെറുക്കുകയും രോഗശാന്തിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആൻറി ബാക്ടീരിയൽ എൻസൈമുകളും പ്രോട്ടീനുകളും അവയിൽ അടങ്ങിയിട്ടുണ്ട്.
മനസ്സിനൊന്നും പറയാനില്ലാത്തപ്പോൾ അവ ആത്മാവിന്റെ നിലവിളിയാണ് കണ്ണുനീർ.അവ നിധിപോലെ സൂക്ഷിക്കുന്നു.’ദൈവം എന്റെ എല്ലാ കണ്ണുനീർത്തുള്ളിയും നീ ശേഖരിച്ചു വെക്കുന്നു.അവ ഒരോന്നും നീ മറന്നുപോകുന്നില്ല, അവ നിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു’.കണ്ണുനീർ പരാജയത്തിന്റെ അടയാളമല്ല,മറിച്ച് നമ്മുടെ മനുഷ്യത്യത്തിന്റെയും വിശ്വാസത്തിന്റെയും മുഖമുദ്രകളാണ്.നമ്മുടെ കണ്ണുനീരിനെ മറികടന്നു പോയിട്ടില്ല, മറിച്ച് കരയുന്നവർക്കൊപ്പം കരഞ്ഞും,അതിനുള്ള പരിഹാരം തരുന്നവനുമാണ്.കണ്ണുനീർ ഒരു ഭാഷയാണ്.ദൈവം മാത്രം മനസ്സിലാക്കിയെടുക്കുന്ന ഭാഷ. പണ്ടെങ്ങോ അവളുടെ മുത്തശ്ശി പറഞ്ഞ ഒരു വാചകം അവളോർത്തു,ദൈവത്തിനുമാത്രം മനസ്സിലാകുന്ന ഒരു ഭാഷയാണ് കണ്ണുനീർ എന്ന്! മുറി നിശബ്ദത കൊണ്ട് നിറഞ്ഞിരുന്നു. ബൈബിൾ തുറന്നിരുന്നു.ഇനി എന്ത് ചെയ്യണെമെന്നറിയാത്ത ഒരു നിസ്സഹായത!ആ രാത്രിയിൽ അവൾ ഒരു വാക്കുപോലും പറഞ്ഞില്ല.കണ്ണുനീർമാത്രം,സ്വർഗ്ഗം അത് കണ്ടു,മനസ്സിലാക്കി.വാക്കുകൾ പരാജയപ്പെട്ടേക്കാം,വികാരങ്ങൾ കീഴടക്കിയേക്കാം പക്ഷെ കണ്ണുനീർ ദൈവത്തോട് നേരിട്ട് സംസാരിക്കുന്നു. അവ ഭാഷാ സംസ്കാരം,ദൈവശാസ്ത്രം എന്നിവയെ മറികടക്കുന്നു.ദൈവം അത് വ്യക്തമായി കേൾക്കുന്നു എന്നതാണ് ഏറ്റവും വ്യക്തമായ കാര്യം.
എന്തുകൊണ്ടാണ് വിഷമം വരുമ്പോൾ കണ്ണുനീർ വരുന്നത്? =നേത്രഗോളങ്ങളുടെ മുകളിലെ വശങ്ങളിൽ കാണുന്ന കണ്ണുനീർ ഗ്രന്ഥികളാണ് അത് ഉണ്ടാക്കുന്നത്.കണ്ണീർ മൂന്നു തരത്തിലുണ്ട്.കണ്ണിന്റെ ഈർപ്പം നിലനിർത്താൻ ചെറിയ തോതിൽ വരുന്ന കണ്ണുനീരാണ് ഇതിൽ പ്രധാനം.അന്യവസ്തുക്കൾ കണ്ണിൽ വീഴുമ്പോൾ അതിൽനിന്ന് സുരക്ഷ നൽകാൻ വേണ്ടിപുറപ്പെടുവിക്കുന്ന കണ്ണുനീർ അതായത്,ചെറിയ ഉള്ളി അരിയുമ്പോൾ വരുന്ന കണ്ണുനീർ.സന്തോഷം, പേടി,സങ്കടം എന്നിങ്ങനെയുള്ള വികാരങ്ങൾ വരുമ്പോൾ വരുന്ന കണ്ണുനീരാണ് മറ്റൊന്ന്.നമ്മുടെ വികാരങ്ങൾക്കനുസരിച്ച് നമ്മുടെ തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗം മറ്റൊരു ഭാഗത്തേക്ക് സിഗ്നലുകൾ അയക്കുകയും അവിടെ നിന്ന് കണ്ണുനീർ ഗ്രന്ഥിയിലേക്ക് നിർദേശങ്ങൾ പോകുകയും ചെയ്യുന്നു.അങ്ങനെയാണ് നമ്മുക്ക് സങ്കടം സന്തോഷത്തിനൊപ്പം കണ്ണുനീരും കൂടെയെത്തുന്നത്.
കണ്ണുനീരിനെയും,അത് തരുന്ന സന്തോഷത്തെയും സങ്കടത്തെയും കുറിച്ച് എണ്ണിയാൽ തീരാത്ത എണ്ണത്തിൽ പാട്ടുകളുണ്ട്.
യേശുദാസിന്റെ ‘കണ്ണുനീർ മുത്തുമായ് കാണാനെത്തിയ,
കതിരുകാണാക്കിളി ഞാൻ,
എന്നോടിത്ര പരിഭവം തോന്നുവാനെന്തു പറഞ്ഞൂ ഞാൻ!’
‘കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച,
കാവ്യഭാവനെ, അഭിനന്ദനം നിനക്കഭിനന്ദനം
അഭിനന്ദനം’ എന്ന വയലാറിന്റെ വരികൾ,വിശ്വനാഥൻ പാടിയ ഈ പാട്ട് എവിടെയും സ്ത്രീയെക്കുറിച്ചുള്ള വിവരണങ്ങളിൽ ഉപയോഗിക്കാറുണ്ട്
‘കണ്ണുനീർ മുത്തുമായ് കാണാനെത്തിയ,
കതിരുകാണാക്കിളി ഞാന്‍,
എന്നോടിത്ര പരിഭവം തോന്നുവാന്‍ എന്തു പറഞ്ഞൂ ഞാൻ‘ എന്ന ഗാനം വയലാർ എഴുതി ദേവരാജൻ സംഗീതം പകർന്ന പാട്ട്,പ്രണയിനിയുടെ പരിഭവങ്ങൾ ആത്മനൊമ്പരമായി പ്രണയിയെ അനുഭവിപ്പിച്ചു കൊണ്ടിരിക്കുന്നത് വിവരിക്കുന്നു..
“കണ്ണുനീർ താഴ്വരയിൽ ഞാനേറ്റം വലഞ്ഞിടുമ്പോൾ
കണ്ണുനീർ കണ്ടവനെൻ കാര്യം നടത്തിത്തരും
നിന്‍ മനം ഇളകാതെ നിൻ മനം പതറാതെ”
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ എന്ന ക്രിസ്ത്യൻ ഗാനവും കണ്ണുനീരിന് പരിഹാരങ്ങൾ പറയുന്നു.
ചിരിക്കുമ്പോൾ ചുണ്ടും മനസ്സും തമ്മിലുള്ളതിനേക്കാൾ ദൃഢമാണ് കരയുമ്പോൾ കണ്ണും മനസ്സും തമ്മിൽ വരുന്ന ഐക്യബന്ധം.ആ ആത്മബന്ധം കാരണമാണല്ലോ മനസ്സിന്റെ ദു:ഖം കണ്ണിനേയും ബാധിക്കുന്നത്. എത്രയായാലും മനസ്സിന്റെ ദീർഘലോലചിന്താഗതികൾക്ക് അവസാനമുണ്ടാവില്ല.എന്തിന് ഞാനിന്ന് കരയുന്നു എന്നാരെങ്കിലും ചിന്തിക്കാറുണ്ടോ?ഇല്ല,എന്നാൽ കരച്ചിൽ ഒരു വിശ്വാസമാണ്, കൌൺസിലർ, സൈക്കോളജിസ്റ്റുകൾക്കിടയിൽ തങ്ങളുടെ അടുത്ത് മാനസിക സങ്കർഷങ്ങളുമായെത്തുന്നവരോടു ചെറിയോരു റിലീഫ്’ എന്നൊരു വാക്കിനൊപ്പം പറയുന്ന കാര്യമാണ്,അല്പം ഒന്ന് കരയുന്നത് ഒരു ആശ്വാസമാണ്, ഇടക്കൊക്കെ അതാവാം! പിന്നെ മാനുഷിക സ്വഭാവമാണ് ഒരാൾ കരയുന്നത് കണ്ടാൽ തനിക്കും കരയാൻ തോന്നും എന്നത്.അത് ഒരു മരണത്തിനാവട്ടെ,സങ്കടം പറയുന്നതാവട്ടെ എവിടെയും ഒരുമിച്ചു ചേർന്ന് ചിരിക്കുന്നതുപോലെതന്നെ ആശ്വാമാണ് ഒരുമിച്ച് കരയുന്നതും.എന്നാൽ കരയുന്നത് സ്വഭാവത്തിന്റെ ബലഹീനതയായും കാണുന്നവർ ഇല്ലാതില്ല.അശ്രു, ബാഷ്പം,അസ്രം,നേത്രാംബു എന്നിക്കെ പലതരം വാക്കുകളും കണ്ണുനീർ എന്നുതെന്നെയാണ് അർത്ഥമാക്കുന്നത്.
കരച്ചിൽ പലപ്പോഴും കുഞ്ഞുങ്ങളുമായും കുട്ടികളുമായും ബന്ധപ്പെട്ടിരിക്കുന്നു.ശബ്ദത്തിലൂടെ ആശയവിനിമയം നടത്താൻ പ്രായമാവാത്ത ശിശുക്കളുടെ കരച്ചിലിൽ പലവിധത്തിലുള്ള ആശയവിനിമയത്തിനും ഉപയോഗിക്കുന്നു.മാറിമാറി വരുന്ന സ്വരങ്ങൾ അമ്മമാരുടെ ശ്രദ്ധ ആകർഷിക്കുന്നു.
മനുഷ്യ സംസ്കാരങ്ങളിൽ,കരച്ചിൽ,കണ്ണുനീർ ശക്തമായ വൈകാരിക പ്രേരണകളുമായി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.ദുഃഖം സന്തോഷം എന്നിവയിൽ നിന്ന് തീവ്രമായ കോപം,സന്തോഷം,ഭയം, ആനന്ദം, നിരാശ, ആശയക്കുഴപ്പം,ഏതെങ്കിലും തരത്തിലുള്ള അമിതമായ ആവേശം എന്നിവയിലേക്ക് കരച്ചിലിന്റെ പ്രേരണകൾ വ്യത്യസ്ഥമാകാം.സംഗീതം കേൾക്കുക,സോഷ്യൽ മീഡിയ വായന, ചിന്തകൾ പങ്കുവെക്കുക, ആശയവിനിമയം എന്നിവ പോലുള്ള സാമൂഹികവും വ്യക്തിപരവുമായ അനുഭവങ്ങളിലൂടെയും കണ്ണുനീർ ഉണ്ടാകാം.കണ്ണുനീർ എന്ന വാക്ക് കവികൾക്കും കഥാകൃത്തുകൾക്കും ഒരു പാരാവാരം തന്നെ ശ്രിഷ്ടിക്കുന്നു.ആ ഒരൊറ്റ വാക്കിന്റെ അർത്ഥങ്ങളും,ആശയങ്ങളും ധാരാളം എഴുത്തിലേക്ക് അവരെ എത്തിക്കുന്നു.