തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം; ഗാന്ധിജിയെ ഒഴിവാക്കിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

Dec 27, 2025 - 19:56
 0  3
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം; ഗാന്ധിജിയെ ഒഴിവാക്കിയതിനെതിരെ  രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി പുതിയ നിയമം നടപ്പിലാക്കിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. ‘വികസിത് ഭാരത് – ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ- ഗ്രാമീൺ’ എന്ന് പദ്ധതിയെ പുനർനാമകരണം ചെയ്തത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

 ഡൽഹിയിൽ നടന്ന വർക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയെ ഒഴിവാക്കിയതിനെതിരെ ‘സേവ് എംജിഎൻആർഇജിഎ’ എന്ന പേരിൽ ജനുവരി അഞ്ച് മുതൽ ശക്തമായ ക്യാമ്പയിൻ ആരംഭിക്കാനാണ് പാർട്ടിയുടെ തീരുമാനം.

ഭരണഘടനാപരമായ തൊഴിൽ അവകാശം ഉറപ്പാക്കുന്ന പദ്ധതിയെ തകർക്കാനുള്ള നീക്കങ്ങളെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

 പ്രധാനമന്ത്രിയുടെ ഓഫീസ് ഏകപക്ഷീയമായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കേന്ദ്ര മന്ത്രിസഭയിൽ പോലും ചർച്ചകൾ നടന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. രാജ്യം ഒരാളുടെ മാത്രം താൽപ്പര്യങ്ങൾക്ക് അനുസരിച്ച് നീങ്ങുന്ന ‘വൺ മാൻ ഷോ’ ആയി മാറിയിരിക്കുകയാണെന്നും ഗ്രാമീണ ജനതയുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രപരമായ അടയാളങ്ങളെ മായ്ച്ചുകളയാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും പ്രതിപക്ഷം ഒന്നടങ്കം ഇതിനെതിരെ പോരാടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പാസാക്കിയ പുതിയ ബില്ലിന് ഡിസംബർ 21-നാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. പുതിയ നിയമപ്രകാരം ഗ്രാമീണ കുടുംബങ്ങൾക്ക് വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഗ്യാരണ്ടി നൽകുന്നുണ്ടെങ്കിലും, പദ്ധതിയുടെ സാമ്പത്തിക ബാധ്യതയിൽ വന്ന മാറ്റമാണ് പ്രധാന തർക്കവിഷയം. നേരത്തെ കേന്ദ്ര സർക്കാർ പൂർണ്ണമായി വഹിച്ചിരുന്ന പദ്ധതിയുടെ ചെലവ് ഇനി മുതൽ കേന്ദ്രവും സംസ്ഥാനങ്ങളും 60:40 എന്ന അനുപാതത്തിൽ പങ്കിടണമെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.