ഇറാൻ-അമേരിക്ക ചർച്ചകൾ ഒമാനിൽ

Feb 6, 2026 - 18:39
 0  4
ഇറാൻ-അമേരിക്ക ചർച്ചകൾ ഒമാനിൽ

മസ്‌കറ്റ്: പശ്ചിമേഷ്യയിൽ യുദ്ധഭീതിയും കടുത്ത പിരിമുറുക്കവും നിലനിൽക്കുന്നതിനിടെ, ഇറാന്റെ ആണവ പദ്ധതികളെ സംബന്ധിച്ചുള്ള നിർണ്ണായക ചർച്ചകൾക്ക് ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ തുടക്കമായി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിലാണ് വെള്ളിയാഴ്ച ചർച്ചകൾ നടക്കുന്നത്.

ചർച്ചകൾ ആദ്യം തുർക്കിയിൽ നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ഇറാന്റെ അഭ്യർത്ഥനപ്രകാരം വേദി മസ്‌കറ്റിലേക്ക് മാറ്റുകയായിരുന്നു. അയൽരാജ്യങ്ങളുടെയും അറബ് പ്രതിനിധികളുടെയും സാന്നിധ്യമില്ലാതെ അമേരിക്കയുമായി നേരിട്ട് ചർച്ച നടത്താനാണ് ഇറാൻ താൽപ്പര്യപ്പെട്ടത്.

ചർച്ചകൾ ആണവ വിഷയത്തിലും ഉപരോധങ്ങൾ നീക്കുന്നതിലും മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഇറാൻ ആവശ്യപ്പെടുമ്പോൾ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും പ്രാദേശിക സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണയും ചർച്ചാവിഷയമാക്കണമെന്ന ഉറച്ച നിലപാടിലാണ് വാഷിംഗ്ടൺ.

ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി 'വളരെയധികം ആശങ്കപ്പെടേണ്ടതുണ്ട്' എന്നാണ് ട്രംപ് പ്രതികരിച്ചത്.

രാജ്യം നയതന്ത്ര ചർച്ചകളിൽ ഏർപ്പെടുന്നത് തുറന്ന കണ്ണുകളോടെയും കഴിഞ്ഞകാല അനുഭവങ്ങൾ ഓർത്തുകൊണ്ടുമാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ കരാറാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.