പാണക്കാട് സാദിഖലി തങ്ങളുടെ രാമക്ഷേത്ര പരാമര്‍ശത്തിൽ വിവാദം

പാണക്കാട് സാദിഖലി തങ്ങളുടെ രാമക്ഷേത്ര  പരാമര്‍ശത്തിൽ വിവാദം

അയോദ്ധ്യ രാമക്ഷേത്രത്തെ കുറിച്ചുള്ള മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ പരാമര്‍ശം വിവാദമായി. അയോദ്ധ്യയില്‍ തകര്‍ക്കപ്പെട്ട രാമക്ഷേത്രവും പണികഴിപ്പിക്കാനിരിക്കുന്ന ബാബറി മസ്ജിദും മതേതരത്വത്തിന്റെ പ്രതീകങ്ങളാണെന്ന പരാമര്‍ശമാണ് വിവാദത്തിലായത്. പരാമര്‍ശത്തിനെതിരെ ഐഎന്‍എല്‍ രംഗത്ത് വന്നിട്ടുണ്ട്

മഞ്ചേരിക്ക് സമീപം പുല്‍പറ്റയില്‍ ജനുവരി 24ന് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും സെന്‍സിറ്റീവായ മുസ്ലീങ്ങള്‍ കേരളത്തിലാണെന്നും  അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നെന്നും തങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച്‌ നിര്‍മ്മിച്ചതാണ് രാമക്ഷേത്രം. കോടതി വിധിയനുസരിച്ച്‌ നിര്‍മ്മിക്കാനിരിക്കുന്നതാണ് മസ്ജിദ്. ഇത് രണ്ടും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ അന്ന് പ്രതിഷേധമുണ്ടായിരുന്നു. അന്ന് സഹിഷ്ണുതയോടെ സമുദായം പ്രതികരിച്ചു എന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റയില്‍ നടന്ന പരിപാടിയിലാണ് സാദിഖലി തങ്ങള്‍ ഇക്കാര്യം പറഞ്ഞത്. നിലവില്‍ രാമക്ഷേത്രത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ ഭാഗമാകേണ്ടതില്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാടെന്നാണ് ഈ വാക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിഷേധങ്ങളില്‍ ലീഗും മുസ്ലിങ്ങളും ഭാഗമാകേണ്ടതില്ലെന്നാണോ ലീഗിന്റെ നിലപാട് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കുന്ന പ്രവര്‍ത്തിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നുകഴിഞ്ഞു.