സുഖോയ് യുദ്ധവിമാനം കാണാനില്ല; തിരച്ചിൽ ശക്തമാക്കി വ്യോമസേന
അസമിൽ പരിശീലന പറക്കലിനിടെ സുഖോയ് Su-30MKI യുദ്ധവിമാനവുമായി റഡാർ ബന്ധം നഷ്ടപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തെ തുടർന്ന് ഇന്ത്യൻ നാവിക സേന അടിയന്തരമായി തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. അസമിലെ ഒരു വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം പറക്കുന്നതിനിടെ പെട്ടെന്ന് റഡാർ കോൺടാക്റ്റ് നഷ്ടപ്പെടുകയായിരുന്നു.
അസമിലെ ജോർഹട്ടിൽ നിന്ന് പറന്നുയർന്ന യുദ്ധവിമാനം രാത്രി 7.42 ന് ശേഷം റഡാർ ബന്ധം നഷ്ടപ്പെട്ടു. സംഭവം നടന്ന പ്രദേശത്ത് ഹെലികോപ്റ്ററുകളും മറ്റു വിമാനങ്ങളും വിന്യസിച്ച് വ്യാപകമായ തിരച്ചിൽ ദൗത്യം ആരംഭിച്ചതായി വ്യോമസേന അറിയിച്ചു. വിമാനം എവിടെയാണ് അവസാനമായി റഡാറിൽ പ്രത്യക്ഷപ്പെട്ടതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
2000 കളുടെ തുടക്കത്തിൽ വ്യോമസേനയിൽ ഉൾപ്പെടുത്തിയ സുഖോയ് സു-30 എംകെഐ വിമാനങ്ങൾ ഏറ്റവും കഴിവുള്ള മുൻനിര യുദ്ധ വിമാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇരട്ട എഞ്ചിൻ, മൾട്ടി-റോൾ ഫൈറ്റർ ജെറ്റ് റഷ്യ വികസിപ്പിച്ചെടുത്തതാണ്, ഇത് ഇന്ത്യൻ, ഫ്രഞ്ച്, ഇസ്രായേലി ഏവിയോണിക്‌സ്, ആയുധ സംവിധാനങ്ങൾ എന്നിവയുടെ മിശ്രിതമാണ്.