ശബരിമല സ്വർണക്കൊള്ള: സുധീഷ് കുമാറിന് ജാമ്യം
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തുടരുന്നു. മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി സുധീഷ് കുമാറിനാണ് കട്ടിളപ്പടി, ദ്വാരപാലക ശിൽപ കേസുകളിൽ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. ഇതോടെ ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ നിന്നും പുറത്തിറങ്ങും.
അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം നൽകാത്തതിനെത്തുടർന്നുള്ള സ്വാഭാവിക ജാമ്യമാണ് (സ്റ്റാറ്റിയൂട്ടറി ബെയിൽ) സുധീഷ് കുമാറിന് ലഭിച്ചത്. ഇതേ കേസിൽ നേരത്തെ മുൻ എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു, ശ്രീകുമാർ എന്നിവർക്കും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെ കേസിൽ ജയിൽ മോചിതനാകുന്ന മൂന്നാമത്തെ വ്യക്തിയാണ് സുധീഷ് കുമാർ.
കുറ്റപത്രം മുൻപിലില്ലാത്ത കേസാണിതെന്നും സുധീഷ് കുമാറിന്റെ പങ്ക് പേരിന് മാത്രമാണെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിൽ രഹസ്യ സ്വഭാവത്തിലുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എങ്കിലും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
രേഖകളിൽ കൃത്രിമത്വം കാണിച്ച് സ്വർണത്തിന് പകരം ചെമ്പ് പാളി എന്നെഴുതിച്ചേർത്തതിൽ സുധീഷ് കുമാറിന് പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രേഖപ്പെടുത്തിയിരുന്നു. കുറ്റപത്രം വൈകിപ്പിച്ച് പ്രതികളെ സഹായിക്കുന്ന സമീപനമാണ് എസ്‌ഐടി സ്വീകരിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ വിമർശനം നിലനിൽക്കെയാണ് സുധീഷ് കുമാറിനും ജാമ്യം ലഭിച്ചത്.
അന്വേഷണ സംഘത്തിന് തിരിച്ചടിയാകുന്ന വിധത്തിൽ പ്രതികൾക്ക് തുടർച്ചയായി ജാമ്യം ലഭിക്കുന്നത് കേസിന്റെ ഗതിയെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.