ദാസനും വിജയനും മലയാളിക്ക് സ്വന്തമായത് ശ്രീനി മാജിക്; ശ്രീനിവാസന്റെ ഓർമ്മകളിൽ മോഹൻലാൽ
കൊച്ചി: ശ്രീനിവാസനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. യാത്ര പറയാതെ ശ്രീനി മടങ്ങി എന്ന് കുറിച്ചു കൊണ്ടാണ് മോഹൻലാൽ വൈകാരികമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വാക്കുകളിൽ ഒതുക്കാനാകുന്ന ആത്മബന്ധമല്ല ശ്രീനിയുമായുള്ളതെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടുവെന്നും ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിവാസന്റെ രചനാവൈഭവം കൊണ്ടാണെന്നും മോഹൻലാൽ കുറിച്ചു. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മോഹൻലാലിൻറെ വാക്കുകൾ
യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള അത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും. ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിൻ്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു...
ഇന്ന് രാവിലെയാണ് ശ്രീനിവാസന്റെ അന്ത്യം സംഭവിച്ചത്. 69 വയസ്സായിരുന്നു. ഡയാലിസിസിനായി ആശുപത്രിയിലേക്ക് പോകും വഴി ആരോഗ്യ സ്ഥിതി മോശമാകുകയും തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവിടെ വച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏറെക്കാലമായി കൊച്ചി ഉദയംപേരൂരിലെ വീട്ടില്‍ ചികിത്സയില്‍ ആയിരുന്നു ശ്രീനിവാസന്‍. ഉച്ചയ്ക്ക് ഒരു മണി മുതൽ 3 മണി വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും. നാളെ രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.