മലയാളികൾക്ക് മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ട്, ജനം അദ്ദേഹത്തെ സി എം ആക്കാൻ തെരുവിൽ ഇറങ്ങിയത് അമ്പരപ്പിച്ചു മോഹൻലാൽ
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി സ്വന്തം നിയോജക മണ്ഡലമായ പറവൂരിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശന് പറവൂർ പൗരാവലി ഒരുക്കിയ പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങിൽ മനസ്സ് തുറന്ന് നടൻ മോഹൻലാൽ. വി.ഡി. സതീശൻ മുഖ്യമന്ത്രിയായത് തനിക്ക് ഇരട്ടി സന്തോഷം നൽകുന്ന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മനസ്സിൽ എക്കാലത്തും ചങ്ങാതിയുടെ സ്ഥാനമാണ് അദ്ദേഹത്തിനുള്ളതെന്നും മലയാളികൾക്ക് പുതിയ മുഖ്യമന്ത്രിയിൽ വലിയ പ്രതീക്ഷയുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി, നടൻ സലിം കുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത വേദിയിലാണ് മുഖ്യമന്ത്രിയെ സാക്ഷിനിർത്തി താരം സംസാരിച്ചത്.
"സതീശൻ സർ..." എന്ന് മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോഹൻലാൽ പ്രസംഗം ആരംഭിച്ചത്. വി.ഡി. സതീശനെ മുഖ്യമന്ത്രി കസേരയിൽ എത്തിക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയത് തന്നെ അമ്പരപ്പിച്ചു കളഞ്ഞതായി താരം സാക്ഷ്യപ്പെടുത്തി. സത്യസന്ധതയും സുതാര്യതയും ഇഴചേർന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ആ ഗുണങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാകാം ജനങ്ങൾ അദ്ദേഹത്തിനായി തെരുവിൽ ഇറങ്ങിയതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.