ഇവളെന്റെ പ്രിയപുത്രി: സൂസൻ പാലാത്ര

Jan 8, 2026 - 17:09
Jan 9, 2026 - 05:59
 0  20
ഇവളെന്റെ പ്രിയപുത്രി: സൂസൻ പാലാത്ര

          അവൾ വന്നു കയറിയവൾ. പുറംതള്ളാൻ ഒരുപാടു ശ്രമിച്ചു. പോയില്ല. ഉദിച്ചവെയിൽ മുഴുവൻകൊണ്ട് മതിലിനുമുകളിൽ അവൾ ഉണങ്ങി വിറങ്ങലിച്ച്,  ചത്തതുപോലെ കിടന്നു. ആദ്യമൊക്കെ ഉച്ചത്തിൽ കാറിക്കരഞ്ഞു. പിന്നീട് ശബ്ദം നേർത്തുനേർത്തുവന്നു. 

 മനുഷ്യമനസ്സ് അങ്ങനെ കല്ലാക്കാൻ പറ്റുമോ? മതിലിൽ നിന്നിറക്കി അല്പം പാൽ ഒരു കുഞ്ഞിപ്പാത്രത്തിൽവച്ചു കൊടുത്തു. കുടിയ്ക്കാനുള്ള ബലമോ ത്രാണിയോ ഇല്ലാത്ത പാവം പാൽപ്പാത്രത്തിനു സമീപം ചുരുണ്ടുകിടന്നു.  രണ്ടുമൂന്നുതുള്ളി വിരലിൽമുക്കി ഞാനാക്കുഞ്ഞു വായിൽ തൊട്ടുകൊടുത്തു.   
  എനിക്ക് പെൻഷൻ എടുക്കാനും മറ്റുമായി പുറത്തു  പോകേണ്ടിവന്നു. വഴിയിൽ ഉടനീളം ഞാനവളെക്കുറിച്ചോർത്ത് വ്യാകുലപ്പെട്ടു. വന്നപാടെ ഓടിവന്നുനോക്കി. ആരോ പിടിച്ചുകിടത്തിയതുപോലെ മതിലിനുമുകളിൽ കിടക്കുന്നു. വെയിൽ ചാഞ്ഞുതുടങ്ങിയിരുന്നു. താഴെയിരുന്ന പാൽപ്പാത്രത്തിൽ നിറയെ കൂനൻഉറുമ്പുകൾ താവളം തേടിയിരിക്കുന്നു. തുള്ളിപോലും അവൾ കുടിച്ചിട്ടില്ല.

 
 അവളുടെയമ്മ ആ പാവം കുഞ്ഞിനെ ഒട്ടും സ്നേഹിച്ചില്ല. കൈവീശി അടിച്ചു കൊണ്ടിരുന്നു. അമ്മയെപ്പോലെതന്നെയാണ്  അവളുടെ മുഖവും ശരീരവും സ്വരവും കരച്ചിലും. എന്നിട്ടും അമ്മ അവളെ സ്നേഹിച്ചില്ല. അവളുടെ ഒരു കൈയിൽ ഒരു പുലിയടയാളമുണ്ട്. ഇതാണോ അമ്മയ്ക്ക് അവളോട് വെറുപ്പ്. മൂക്കിൽ ചെളിപിടിച്ചതുപോലെ കറുപ്പ്. അവൾക്ക് ഒട്ടും സൗന്ദര്യം തോന്നിച്ചില്ല. അമ്മയുടെ ബാക്കിയുള്ള രണ്ടുമൂന്നു മക്കൾ നല്ല ഭംഗിയുള്ളവരായിരുന്നു. വെള്ളയും കറുപ്പും കൂടിക്കലർന്ന രണ്ടെണ്ണം,  ബ്രൗണുമഞ്ഞയും കലർന്ന രണ്ടു മക്കൾ ഇവയെയെല്ലാം അമ്മ ഏറെലാളിച്ച് ഓരോന്നിനെയും പ്രത്യേകം പ്രത്യേകമെടുത്ത്  അവറ്റകൾക്ക് മുലപ്പാൽ മാറി മാറികൊടുക്കുന്നു. ഇനി ഇവൾ ആ അമ്മയുടേതല്ലേ?, പക്ഷേ ഇവൾക്ക് അമ്മയെപ്പോലെ തന്നെയുള്ള രൂപഭാവങ്ങൾ. എൻ്റെ സംശയങ്ങൾ ആ അമ്മയോട് ഞാൻ ചോദിച്ചു കൊണ്ടിരുന്നു. ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ. 


അമ്മ സൗന്ദര്യമുള്ള കുഞ്ഞുങ്ങളെയൊക്കെ ഏതൊക്കെയോ വീടുകളിലെത്തിച്ച് സുരക്ഷിതരാക്കി. അമ്മയെ ഞാൻ കല്ലെറിഞ്ഞ് ഓടിച്ചു. അഭയംചോദിച്ചു വന്നുകയറിയ പാവത്തിനോട് ഞാൻ പറഞ്ഞു: 
"എടീ സോമാലിയപ്പെണ്ണേ, നിനക്ക് ഞാൻ ഭക്ഷണം തരാം, നീ ഇവിടുന്ന് എങ്ങും പോകണ്ടാ അഭയം തരാം. പക്ഷേ എൻ്റെ ഡെല്ലാപ്പെണ്ണിൻ്റെ സ്ഥാനംതരില്ല. അതിനെ നിൻ്റമ്മയുടെ കഴിഞ്ഞപേറിന് ചോദിച്ചു വാങ്ങിയതാ, എടുത്തു വളർത്തിയതാ. ഏറ്റം നല്ലതിനെ,  സുന്ദരിയെ എനിക്കുതരാൻ നിൻ്റമ്മയോട് പറഞ്ഞപ്പോൾ  അവളപ്പഴേ കൊണ്ടെത്തന്നു,എന്നു മാത്രമല്ല;  അമ്മയുടെ അടുത്ത പ്രസവംവരെ അവൾ വന്ന് പാലും കൊടുത്തുകൊണ്ടിരുന്നു. പാലിനു കൂലിയായി ഞാനവൾക്ക് തീറ്റയും നല്കിയതാണ്"

  വന്നുകയറിയ സോമാലിയ അച്ചടക്കവും അനുസരണവും സ്നേഹവുമുള്ള നല്ല കുട്ടിയായിരുന്നു. ഞാൻ അവളെ സോമു എന്ന് ലാളിച്ചു വിളിക്കാൻ തുടങ്ങി. സ്നേഹം കൂടിയപ്പോൾ 'കിറ്റി' എന്ന് അതിസ്നേഹത്തോടെ വിളിച്ചു.  ആൻഫ്രാങ്കിൻ്റെ കിറ്റിഡയറിയെ ഓർമ്മിച്ച്. 


ഇറച്ചിയും ചോറും മഞ്ഞൾപ്പൊടിയിട്ടുവേവിച്ച് ഓറിയോപ്പനു മാറ്റിവച്ചിട്ട് ഡെല്ലയ്ക്കും കിറ്റിയ്ക്കുംകൂടെ കൊടുക്കും. ഡെല്ല കഴിച്ചുമാറുന്നതുവരെ എൻ്റെ കിറ്റിമോൾ ഡെല്ല കഴിക്കുന്നതു നോക്കി മാറിയിരിക്കും. അപ്പോൾ ഞാനവൾക്ക് പ്രത്യേകം വേറെ പാത്രത്തിൽ കൊടുത്തു. ഡെല്ല മുരളുമ്പോൾ അവൾ അതും കഴിക്കാതെ മാറിയിരിക്കും. ഡെല്ലയുടെ ആമാശയം ചെറുതാണ് ഇറച്ചിക്കഷണങ്ങൾ മാത്രം കഴിച്ച് അവൾ സ്ഥലം വിടും. ബാക്കി  പാവം സോമുവെന്ന കിറ്റി ഉണ്ണിക്കുടവയർ നിറയുന്നതുവരെ കഴിക്കും. എന്നിട്ടുപോയി ഡെല്ലച്ചേച്ചിയ്ക്ക് ഉമ്മ കൊടുത്ത് തലോടിക്കൊടുത്ത് ഉരുമ്മൽ ഏറ്റുവാങ്ങിയിട്ട് inverter ൻ്റെ മുകളിൽ അല്ലെങ്കിൽ കോർട്ട് യാർഡിലെ കുഷനിട്ട കസേരയിൽ വിശ്രമിക്കും. 


 ഇവരുടെ അമ്മയെ അയൽവാസി താമസം മാറിയപ്പോൾ ഉപേക്ഷിച്ചുപോയതാണ്. ആ തള്ളയ്ക്ക് പ്രസവിക്കാനേ നേരമുള്ളൂ. വയറു വലുതാകുന്നതുപോലും മനസ്സിലാവില്ല. ആ തള്ളയെ ബലാത്സംഗം ചെയ്യാനും ഉഭയസമ്മതബന്ധത്തിനുമായി യുവാക്കന്മാർ വരുന്നുത് എൻ്റെ ദൃഷ്ടിയിൽപ്പെട്ടാൽ ഞാൻ എറിഞ്ഞോടിക്കാറുണ്ട്. എന്നാലും വലിയവായിലെ കാറിക്കൊണ്ട് പൂവാലന്മാർ തള്ളയ്ക്കു ചുറ്റും കാലാകാലങ്ങളിൽ നടക്കുന്നത് കാണാം. എനിക്ക് തോന്നുന്നത് മുമ്മൂന്നു മാസം കൂടുമ്പോൾ അവൾ പ്രസവിക്കുന്നുണ്ടെന്നാണ്. പ്രസവവും വാസവുമൊക്കെ അയൽവീടുകളിലാണ്. എന്നാലും ഭക്ഷണം കഴിക്കാനും മക്കളെ ദാനം ചെയ്യാനും എൻ്റടുക്കൽ വരും.

ഡെല്ലയ്ക്ക് മുമ്പ് ആ തള്ള ഒരു ഇളം റോസ് സുന്ദരിയെ എനിക്ക് തന്നതാണ്. ഞാൻ സ്വീകരിക്കാതെ വന്നപ്പോൾ എൻ്റെ ചുണ്ടില്ലാക്കണ്ണൻ വാഴച്ചുവട്ടിൽ ഉപേക്ഷിച്ചുപോയി. കുറെക്കാലം അനാഥത്വത്തിൻ്റെ കയ്പുംപേറി ആ കുഞ്ഞ് കഴിഞ്ഞു. ഒടുവിൽ ദൈന്യം തോന്നി. ഞാനതിനെ എടുത്തുവീട്ടിൽക്കയറ്റി. ദേഹം  മുഴുവൻ ചെള്ളായിരുന്നു. വെളിച്ചെണ്ണയിൽ കുരുമുളകു ചതിച്ചിട്ട് ചൂടാക്കിയും മെഡിക്കൽസ്റ്റോറിൽനിന്ന് പേൻ മരുന്നുവാങ്ങിയും തേയ്പ്പിച്ച് കുളിപ്പിച്ച് വെടിപ്പാക്കിയെടുത്തു. അവളെ മകൾ ബെല്ല എന്നു വിളിച്ചു.

ഇസബെല്ല വിശുദ്ധ ബൈബിളിലെ ദുഷ്ടസ്ത്രീ ആയിരുന്നതിനാൽ ഞാനവളെ ഡെല്ല എന്നു വിളിച്ചു. ആ പേരു് നിലനിർത്താൻ എടുത്തു വളർത്തിയതിനെയും ഡെല്ല എന്നു വിളിച്ചു. എന്നാൽ ആദ്യത്തെ പാവം ഡെല്ല  അയലത്തെ പറമ്പിലെ വിഷപ്പുല്ലു കഴിച്ച്  എൻ്റെ മുന്നിൽ പിടഞ്ഞുചത്തു. ആ വേദന ഇനിയും മാറിയിട്ടില്ല. അന്ന് മകൾ വാവിട്ട് ഉച്ചത്തിൽ കരഞ്ഞു. അതിന് നല്ലൊരു സംസ്കാരവും നല്കി. പുഷ്പങ്ങൾ കൊണ്ടൊരു റീത്തും നല്കി ആദരിച്ചു. അതുപോട്ടെ, അതൊരു പഴയ സംഭവം.


മൂന്നുമാസംപോലും പ്രായമാകാത്ത കുഞ്ഞാവയെ മലർത്തിപ്പിടിക്കുന്നതുപോലെ കിറ്റിയെ ഞാനെടുത്ത് ലാളിച്ച് ഒക്കത്തുകിടത്തും.  അവളും ഒട്ടും നോവിക്കാതെ എന്നെ കളിപ്പിക്കും. അവളുടെ കണ്ണുകൾ തിളക്കമാർന്നതാണ്. പളുങ്കുഗോട്ടികൾപോലുള്ള ഉണ്ടക്കണ്ണുകളാൽ അവളെന്നെനോക്കും; ആ നോട്ടത്തിൽനിന്ന് ഞാൻ വായിച്ചെടുക്കും" "എന്നെ ഇത്രയധികം സ്നേഹിക്കുന്നതെന്തിനാ" എന്ന്.  അപ്രകാരം ഡെല്ലയെ പിടിച്ചാൽ അവളുടെ നഖംകൊണ്ട് അവളറിയാതെ മാന്തും, എൻ്റെ ശരീരം നോവും. പോറലുകൾ ഉണ്ടാവും.  ഞാനെളുപ്പം അവളെ താഴെയിറക്കും.  
      ഒരു കുഴപ്പംമാത്രം. ഞാൻ ഫോൺ കൈയിലെടുത്താൽ കിറ്റിയത്  താഴെവയ്പിക്കും. എന്നിട്ട് കഴുത്തും തലയും തലോടാൻ പറയും. 


        കിറ്റി കരയുന്നത് 'യ്യോ...... " എന്നാണ്. ഡെല്ല അമ്മേ എന്നു വിളിക്കും വൺ ടൂ ത്രീ ഫോർ ഫൈവ് വരെ ഏറ്റുപറയും. പറഞ്ഞാൽകൈക്കൂലിയുണ്ട്.  ഓറിയോയുടെ treat ൽ നിന്ന് അല്പം മോഷ്ടിച്ചുകൊടുക്കും. അപ്പോൾ വേറുകൃത്യം കാണിക്കില്ല. കിറ്റിക്കുട്ടിക്കും കൊടുക്കും. 


        കിറ്റി ഇരപിടിക്കാൻ ബഹുമിടുക്കിയാണ്. ഉടുമ്പുംകുഞ്ഞിനെ വരെ പിടിക്കും. ഒറ്റപ്പാറ്റയെയും എട്ടുകാലിയെയും വിടില്ല. ഡെല്ല പല്ലിയെ മാത്രമേ പിടിയ്ക്കൂ. എത്ര ഉയരത്തിലുള്ള പല്ലിയെയുംപിടിച്ച് ഏത്തയ്ക്കാബോളിപോലെ ഡെല്ല തിന്നും.


 സ്കൂൾകുട്ടികൾ വരുമ്പോലെ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ലഞ്ചിനും  രാത്രി എട്ടുമണിക്ക് അത്താഴത്തിനും "യ്യോ..." എന്നു പറഞ്ഞ് കിറ്റി ഓടിവരുന്നതാണ്. രാവിലെ ഉണർത്തുന്നത് കിറ്റിയും ഡെല്ലയുമാണ്.  


 അത്താഴം കഴിഞ്ഞാലുടൻ ചായ്പിൽ അവളെ ഉപേക്ഷിച്ച തള്ളയെ കാണാനും  വായിൽക്കരുതിയ ചിക്കൻകാൽ നല്കാനുമായി അവളിറങ്ങും. ഒരുപോക്കുകഴിഞ്ഞ് രാത്രി 10 മണിയോടെ കോർട്ടുയാർഡിലെ കുഷനിൽ വന്നുകിടക്കും. എൻ്റെ അനക്കം കേട്ടാൽ ഓടിവരും. ഞാൻ വീട്ടിനുള്ളിലാക്കും. ഇൻവേർട്ടറിനുമുകളിൽ വന്നു കിടക്കും. ഞാൻ അവിടെനിന്നു മാറ്റിയെടുത്ത് വീട്ടുപൂച്ചയായ ഡെല്ലയ്ക്കൊപ്പം കിടത്തും.  രണ്ടുപേരും പരസ്പരം ആശ്ലേഷിച്ച് കിടക്കുന്നതുകണ്ട മനഃസുഖത്തോടെ ഞാൻ good night പറഞ്ഞ് ഉറങ്ങാൻപോകും.

 ഇതെഴുതുമ്പോളും ഡെല്ല എൻ്റെ ബഡ്ഡിൽഎൻ്റടുത്തിരുന്ന് കൊഞ്ചിക്കരയുന്നുണ്ട്, ലാളൽ ഏറ്റുവാങ്ങുന്നുണ്ട്. ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. എഴുതാനുള്ള ആരോഗ്യം കമ്മിയാണ്. 
ഇനി കാര്യത്തിലേക്ക് വരാം. ഈയിടെ എനിക്ക് സുഖമില്ലാതെ ആശുപത്രിവാസം വേണ്ടിവന്നു. തിരിച്ചുവന്നിട്ട് ഇന്ന് പതിമൂന്നാം ദിവസം. വന്നതുമുതൽ ഞാനും ഭർത്താവും  അവളെ തേടുകയാണ്.
 "കിറ്റീ എന്ന് നീട്ടി വിളിച്ചുകൊണ്ട് ഞങ്ങളുടെ കുഞ്ഞുപറമ്പിൻ്റെ അതിർത്തിയിലൂടെയും ആരുമില്ലാത്തപ്പോൾ റോഡിലൂടെയും നടന്ന് അയൽപറമ്പുകളിൽ ഞാൻ എത്തി നോക്കുന്നു, കാണാമറയത്തിരിക്കുന്ന പൊന്നിനെ കാണാൻ.  അവളെ ആരെങ്കിലും കൊന്നുകാണും. അല്ലെങ്കിൽ എൻ്റെ പൊന്നു വന്നേനേ. അവൾക്കെന്നെയും എനിക്കവളെയും കാണാതിരിക്കാനാവില്ലല്ലോ! 
   
ആരെങ്കിലും തല്ലിക്കൊന്നതാണെങ്കിൽ തീർച്ച നിങ്ങൾ വിറച്ചുവിറച്ചു ചാകും. പണ്ടുള്ളവർ പറയുന്നതങ്ങനെയാ. പഴഞ്ചൊല്ലിൽ പതിരില്ലല്ലോ.  
 എൻ്റെ കിറ്റി ചത്തിട്ടില്ല, എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. അവൾ ഇറച്ചിയും മീനും ഉണ്ടാക്കുന്ന, കൊടുക്കുന്ന ഒരു വീട്ടിൽ സുഖമായി ജീവിക്കുകയെങ്കിലും ചെയ്താൽ എനിക്കും ഒരുപരിധിവരെ അതാശ്വാസമാണ്. ആരുടെയെങ്കിലും കൈയിൽ അവൾ ഉണ്ടെങ്കിൽ ദയവായി ഒന്നറിയിക്കണേ. 
         കിറ്റി love you da മുത്തേ .... ഉമ്മ ..... God bless you da....