ശബരിമല സ്വർണ്ണക്കൊള്ള: ചെന്നൈയിലെ കമ്പനി സിഇഒയും ജ്വല്ലറി ഉടമയും പിടിയിൽ
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. കേസിന്റെ ഭാഗമായി ചെന്നൈ ആസ്ഥാനമായുള്ള സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും, മോഷ്ടിച്ച സ്വർണ്ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ശബരിമലയിൽ നിന്ന് നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയ സ്വർണ്ണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിൽ എത്തിച്ചാണ് വേർതിരിച്ചെടുത്തതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇത്തരത്തിൽ വേർതിരിച്ചെടുത്ത സ്വർണ്ണം കൽപ്പേഷ് എന്ന ഇടനിലക്കാരൻ മുഖേനയാണ് ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിൽ വിറ്റതെന്ന് എസ്‌ഐടി കണ്ടെത്തി.
ഗോവർദ്ധന്റെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിൽ 800 ഗ്രാമിലധികം സ്വർണ്ണം നേരത്തെ കണ്ടെടുത്തിരുന്നു. കേസിലെ സാക്ഷിയായ തന്ത്രിയുടെ മൊഴിയിലും ഗോവർദ്ധന്റെ പങ്കിനെക്കുറിച്ച് സൂചനകളുണ്ടായിരുന്നു.