സി ജെ റോയിയുടെ മരണത്തിന് കാരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനം; ആരോപണവുമായി കുടുംബം

Jan 30, 2026 - 19:36
Jan 30, 2026 - 19:55
 0  12
സി ജെ റോയിയുടെ മരണത്തിന്   കാരണം   ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ  മാനസിക പീഡനം; ആരോപണവുമായി കുടുംബം

ബെംഗളൂരു : കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ ആദായ നികുതി വകുപ്പിനെതിരെ കുടുംബം. റെയ്ഡ് നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് റോയിയുടെ മരണത്തിന് കാരണമെന്ന് സഹോദരന്‍ ബാബു റോയ് ആരോപിച്ചു. ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദിയെന്നും കുടുംബം ആരോപിക്കുന്നു.

മൂന്ന് ദിവസമായി റോയിയെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയായിരുന്നു. ഇത് റോയിയെ മാനസികമായി തളര്‍ത്തി. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബറിലും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നുവെന്നും അന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ റോയ് നല്‍കിയിരുന്നുവെന്നും കുടുംബം പറഞ്ഞു.

ഇന്ന് ഉച്ചക്കു ശേഷമാണ് 57കാരനായ സി ജെ റോയ് ജീവനൊടുക്കിയത്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു.

 ബെംഗളൂരു അശോക് നഗറിലെ ഓഫീസില്‍ വച്ചായിരുന്നു സംഭവം. വെടിയൊച്ച കേട്ട ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ മുറിയില്‍ പോയി നോക്കുമ്പോള്‍ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റോയിയെ ഉദ്യോഗസ്ഥര്‍ ഒരുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം തന്റെ മുറിയിലേക്ക് പോയത്. റോയിക്കെതിരെ അറസ്റ്റ് ഭീഷണിയുണ്ടായെന്ന് ജീവനക്കാര്‍ ആരോപിച്ചു.