സി.ജെ. റോയിയുടെ മരണം; തോക്ക് കസ്റ്റഡിയിലെടുത്തു, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്
ബെംഗളൂരുവിലെ കോൺഫിഡന്റ് പെന്റഗൻ കോർപ്പറേറ്റ് ഓഫീസിൽ സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. അശോക് നഗർ പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി വിശദമായ ശാസ്ത്രീയ പരിശോധനകൾ നടത്തി. ആത്മഹത്യയ്ക്ക് ഉപയോഗിച്ച തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മരണസമയത്ത് ഓഫീസിലുണ്ടായിരുന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ജീവനക്കാരിൽ നിന്നും പോലീസ് മൊഴിയെടുക്കും. ഓഫീസിനുള്ളിൽ വെടിയൊച്ച കേട്ട ഉടൻ ജീവനക്കാരാണ് വിവരം ഐടി ഉദ്യോഗസ്ഥരെ അറിയിച്ചത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളും ഹാർഡ് ഡിസ്കുകളും പരിശോധനയ്ക്കായി കൈമാറാൻ പോലീസ് നിർദ്ദേശം നൽകി.
റോയിയുടെ മൃതദേഹം ഇപ്പോൾ ബെംഗളൂരുവിലെ നാരായണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളിൽ പരിശോധനകൾ നടന്നിരുന്നതായാണ് വിവരം.