ഖത്തര്‍, ഇറാഖ് യു എസ് വ്യോമ താവളങ്ങളില്‍ ആക്രമണം നടത്തി ഇറാൻ

Jun 23, 2025 - 20:20
Jun 23, 2025 - 20:22
 0  8
ഖത്തര്‍, ഇറാഖ് യു എസ് വ്യോമ താവളങ്ങളില്‍ ആക്രമണം നടത്തി ഇറാൻ

ഇറാനിലെ ആണവകേന്ദ്രങ്ങള്‍ യു എസ് ആക്രമിച്ചതിന് പിന്നാലെ പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കുന്നു. ഖത്തറിലെയും ഇറാഖിലെയും യു എസ് എയര്‍ബേസുകള്‍  ഇറാന്‍ ആക്രമിച്ചു. ആക്രമണം ഖത്തര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42നാണ് സ്ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം.

ജനവാസ മേഖലയില്‍ മിസൈലുകള്‍ വീണതായി റിപോര്‍ട്ടില്ല. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് ഖത്തര്‍ അറിയിച്ചു.

ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും ശക്തമായ തിരിച്ചടി നല്‍കുമെന്നും ഖത്തര്‍ അറിയിച്ചു. എന്നാല്‍ നിലവില്‍ പരിഭ്രാന്തിയില്ലെന്നാണ് ഖത്തറിലെ മലയാളികളുടെ പ്രതികരണം.

അതേസമയം തങ്ങള്‍ ലക്ഷ്യമിട്ടത് യുഎസ് താവളങ്ങള്‍ മാത്രമാണെന്നും ജനവാസമേഖലയില്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ഇറാന്‍ പ്രതികരിച്ചു.

സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആക്രമണങ്ങള്‍ക്കെതിരെ മുന്‍ കരുതലെന്ന നിലയില്‍ ഖത്തര്‍ വ്യോമപാത അടയ്ക്കാന്‍ തീരുമാനമെടുത്തിരുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സേനാതാവളമാണ് ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസ്

 ഖത്തറില്‍ ഉണ്ടായതിനേക്കാള്‍ ശക്തമായ ആക്രമണമാണ് ഇറാഖില്‍ നടന്നതെന്നാണ് റിപോര്‍ട്ട്. പിന്നാലെ ഖത്തറും യു എ ഇയും ബഹ്റൈനും ഇറാഖും വ്യോമപാത താത്്കാലികമായി അടച്ചു. കുവൈത്തും വിമാനത്താവളവും വ്യോമ പാതയും അടച്ചു. കുവൈത്തില്‍ നിന്നു പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളെ ഇത് ബാധിക്കും. പിന്നാലെ കൊച്ചി, തിരുവന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഏതാനും സര്‍വീസുകള്‍ റദ്ദാക്കി.