കുപ്പി വെള്ളത്തില്‍ അപകടകരമായ അളവിൽ പ്ലാസ്റ്റിക് കണങ്ങൾ ഒളിഞ്ഞിരിക്കുന്നുവെന്ന് പഠനം

കുപ്പി വെള്ളത്തില്‍  അപകടകരമായ അളവിൽ  പ്ലാസ്റ്റിക് കണങ്ങൾ ഒളിഞ്ഞിരിക്കുന്നുവെന്ന്   പഠനം

കുപ്പിവെള്ളത്തില്‍ ലക്ഷക്കണക്കിന് അതിസൂക്ഷ്മമായ പ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്തി  ഗവേഷകര്‍.

അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് സയൻസസിന്റെ പഠന റിപ്പോര്‍ട്ടിലാണ് കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം വലിയതോതിലുണ്ടെന്ന് അടയാളപ്പെടുത്തുന്നത്. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തില്‍ ശരാശരി രണ്ട് ലക്ഷത്തി നാല്‍പതിനായിരം പ്ലാസ്റ്റിക് അംശങ്ങള്‍ അടങ്ങിയിരിക്കുന്നതായി പറയുന്നു.

'നാനോപ്ലാസ്റ്റിക്കുകളുടെ'(ഒരു മൈക്രോമീറ്ററില്‍ താഴെ നീളമുള്ള അല്ലെങ്കില്‍ മനുഷ്യ മുടിനാരിഴയുടെ എഴുപതിലൊന്ന് വലുപ്പം മാത്രമുള്ള പ്ലാസ്റ്റിക് കണങ്ങള്‍) സാന്നിധ്യം ഉറപ്പിച്ചതോടെ കുപ്പിവെള്ളത്തിലൂടെ ഓരോ തവണയും അകത്താക്കുന്നത് ഗുരുതര രോഗങ്ങളെ കൂടിയാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നു.

മുമ്ബ് നടന്ന പഠനങ്ങളില്‍ കുപ്പിവെള്ളത്തില്‍ മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യമായിരുന്നു (1 മുതല്‍ 5,000 മൈക്രോമീറ്റര്‍ വരെ വലുപ്പമുള്ള കണങ്ങള്‍) പ്രധാനമായും കണ്ടെത്തിയിരുന്നത്. എന്നാല്‍ മുമ്ബ് കണക്കാക്കിയതിനേക്കാള്‍ 100 മടങ്ങ് പ്ലാസ്റ്റിക് അംശങ്ങള്‍ ഉണ്ടെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.

മൈക്രോപ്ലാസ്റ്റിക്കുകളേക്കാള്‍ ഗുരുതര  ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാൻ കരുത്തുള്ളതാണ് കുടിവെള്ളത്തിലെ നാനോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം. ഇവ മനുഷ്യകോശങ്ങളിലും രക്ത ധമനികളിലും പ്രവേശിക്കുന്നതോടെ അവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്കുകളേല്‍പ്പിക്കും. ഇതിനൊപ്പം ഗര്‍ഭസ്ഥ ശിശുക്കളില്‍ വരെ ഇവക്ക് കടക്കാൻ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

യുഎസിലെ മൂന്ന് ജനപ്രിയ ബ്രാൻഡുകളിലെ 251 ലിറ്റര്‍ കുപ്പി വെള്ളത്തിലാണ് പഠനം നടത്തിയത്. (കമ്ബനികളുടെ പേരുകള്‍ പുറത്ത് വിട്ടിട്ടില്ല). ഓരോ ലിറ്ററിലും 110,000 മുതല്‍ 370,000 വരെ ചെറിയ പ്ലാസ്റ്റിക് കണങ്ങള്‍ കണ്ടെത്തി. അവയില്‍ 90 ശതമാനവും നാനോപ്ലാസ്റ്റിക് ആണ്.