പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ സിപിഎം സ്ഥാനാർത്ഥിയടക്കം രണ്ടുപേർക്ക് തടവുശിക്ഷ
കണ്ണൂർ: പോലീസിനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ സിപിഎം സ്ഥാനാർത്ഥിയടക്കം രണ്ടുപേർക്ക് കഠിന തടവ്. പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും ഡിവൈഎഫ്ഐ നേതാവുമായ വെള്ളൂർ കാറമേലിലെ വി.കെ.നിഷാദ്, അന്നൂരിലെ ടി.സി.വി.നന്ദകുമാർ എന്നിവരേയാണ് കോടതി ശിക്ഷിച്ചത്.
കുറ്റക്കാർ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാവും. വി കെ നിഷാദ് പയ്യന്നൂർ നഗരസഭയിൽ 46 ആം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ്. വി കെ നിഷാദ് മത്സരത്തില്‍ വിജയിച്ചാല്‍ ജനപ്രതിനിധിയായി തുടരാൻ ശിക്ഷാവിധി തടസമാകും. പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഷുക്കൂർ വധക്കേസിൽ പി ജയരാജൻ അറസ്റ്റിലായതിനെ തുടർന്ന് പയ്യന്നൂർ ടൗണിൽ വെച്ച് പൊലീസിനെതിരെ നിഷാദ് അടക്കമുള്ള പ്രതികൾ ബോംബ് എറിയുകയായിരുന്നു. ഐപിസി 307 സ്ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ പ്രശാന്തിന്റെതാണ് ശിക്ഷാവിധി.