കൊഴിഞ്ഞു വീഴുന്ന പൂക്കൾ; കവിത, ഷീല ജഗധരൻ

കൊഴിഞ്ഞു വീഴുന്ന പൂക്കൾ; കവിത, ഷീല ജഗധരൻ

 മാലാഖമാരെക്കുറിച്ചും കുഞ്ഞിൻ്റെ 

 നിഷ്കളങ്കതയെക്കുറിച്ചും 
 ആർദ്രമായി പാടിയിരുന്ന എനിക്ക്.. 

 തുടിക്കുന്ന ഹൃദയത്തോടെ 
 മരണം വരക്കേണ്ടി വരുമ്പോൾ 
 ജീവിതത്തിൻ്റെ 

 നിരർത്ഥകതയോർത്ത് 
 ഹൃദയത്തിൽ കൊത്തിവെച്ച

പ്രണയാക്ഷരങ്ങളെ 
 ആഴക്കടലിലേക്ക് 

 വലിച്ചെറിയണമോ? 

 ഞാൻ കരുതി വെച്ചിരുന്ന

നിലാത്തുള്ളികൾ നിശാശലഭങ്ങൾ

കുടിച്ചു തീർത്തിട്ടും 
 അവയെ വിരുന്നു വിളിക്കുകയാണ്

പ്രാർത്ഥനാ ചുണ്ടുകളെ

കൊഴിച്ചു കളയുവാൻ.. 


 അസുരതയാർന്ന ചെറുകണം

കൂർത്ത നഖമമർത്തി

മരണം വിതയ്ക്കുമ്പോൾ

ആകാശത്തോടും ഭൂമിയോടും

പിണങ്ങി പിരിഞ്ഞ്

പാതാളത്തിലിരിക്കുന്നു 

 നോക്കു എൻ്റെ വെള്ളാരങ്കല്ലുകൾ 
 അനാഥമാണ് 
 ഇന്നലെ എൻ്റെ മകൻ്റെ 
 വിരലുകൾക്കിടയിലൂടെ 
 ഊർന്നു വീണതാണ്... 

 ഒരർത്ഥവുമില്ലാതെ

പാരാവാരത്തിൻ്റെ നിശബ്ദത

കുടിച്ചു വറ്റിക്കുകയാണ്
 ക്ഷണിക്കപ്പെടാതെ 
 ഒളിച്ചിരുന്നു ഭയപ്പെടുത്തുവാൻ

ഇറങ്ങിവന്ന സൂക്ഷ്മാണു.. 



 ഷീല ജഗധരൻ, തൊടിയൂർ