റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടേക്ക് സര്‍വീസ് ആരംഭിച്ച് എയര്‍ അറേബ്യ
യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താം. നിര്‍ത്തലാക്കിയ സലാം എയര്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനൊപ്പം കേരളത്തിലേക്ക് പുതിയ സര്‍വീസിന് യുഎഇ വിമാനക്കമ്ബനിയായ എയര്‍ അറേബ്യയും തുടക്കമിട്ടിരിക്കുകയാണ്.. റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടേക്കാണ് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. ആദ്യ ദിവസം വിമാനത്തില്‍ യാത്രക്കാര്‍ ഫുള്‍ ആയിരുന്നു.
ആഴ്ചയില്‍ മൂന്ന് ദിവസമാണ് റാക്-കോഴിക്കോട് സര്‍വീസ്. ബുധൻ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഈ സെക്ടറില്‍ എയര്‍ അറേബ്യ സര്‍വീസ് നടത്തുക. ഉച്ചക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയിലത്തെും. എയര്‍ അറേബ്യയുടെ വെബ്‌സൈറ്റ് വഴിയോ കോള്‍ സെന്റര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവ മുഖേനയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ആദ്യ സര്‍വീസിന് തുടക്കമിട്ടതോതെ റാക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റാക് സിവില്‍ വ്യോമയാന വിഭാഗം ചെയര്‍മാന്‍ ഷെയ്ഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, ദുബൈയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍, എയര്‍ അറേബ്യ ഗ്രൂപ്പ് ഓഫ് ചീഫ് എക്‌സിക്യൂട്ടീവ് ആദില്‍ അലി, എന്നിവരടക്കം സംബന്ധിച്ചു.
ആദ്യപടിയായി മൂന്നു വിമാനങ്ങളാണ് സര്‍വീസ് ആരംഭിക്കുന്നത്. ഭാവിയില്‍ സര്‍വിസ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റാസല്‍ഖൈമയിലെ ആദ്യസന്ദര്‍ശനം തന്‍റെ നാട്ടിലേക്കുള്ള വിമാന സര്‍വിസ് ഉദ്ഘാടനച്ചടങ്ങിനായത് കൂടുതല്‍ സന്തോഷം നല്‍കുന്നതാണെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു. ഇത് വടക്കന്‍ എമിറേറ്റിലെ മലയാളി സമൂഹത്തിന് കൂടുതല്‍ ഉപകാരപ്രദമാകുമെന്നും കോണ്‍സല്‍ ജനറല്‍ തുടര്‍ന്നു.