ഗുരുവായൂർ തീർഥക്കുളത്തിൽ റീൽസ് ചിത്രീകരണം; ജാസ്‌മിൻ ജാഫറിനെതിരേ പരാതി

തൃശൂർ: ഗുരുവായൂർ ക്ഷേത്ര തീർഥ കുളത്തിൽ റീൽസ് ചിത്രീകരിച്ചതിന് ബിഗ് ബോസ് താരം ജാസ്മിൻ ജാഫറിനെതിരേ പരാതി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺ കുമാറാണ് പരാതി നൽകിയത്. വീഡിയോ ചിത്രീകരിക്കുന്നതിനു ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ക്ഷേത്ര തീർഥക്കുളത്തിലും നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. ടെമ്പിൾ പൊലീസിൽ നൽകിയ പരാതി പിന്നീട് കോടതിക്കു കൈമാറി.
ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകുന്ന റീൽസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുൻപാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണ വിഗ്രഹത്തെ ആറാടിക്കുന്ന ക്ഷേത്രക്കുളത്തിലാണ് ജാസ്മിൻ റീൽസ് എടുത്തത്.
ക്ഷേത്രത്തിന്‍റെ ഭാഗമായ കുളത്തിൽ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കൾക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല.
അതേസമയം, മൂന്ന് ദിവസം മുമ്പ് ജാസ്മിൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുളത്തിൽ കാൽ കഴുകുന്ന വിഡിയോ പങ്കുവച്ചിരുന്നു. ഇത് ചൂണ്ടി കാണിച്ചാണ് പരാതി നൽകിയത്. 2.6 മില്യൺ ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്. എട്ട് ലക്ഷത്തോളം ഫോളോവേഴ്സാണ് ജാസ്മിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. 1.5 മില്യണ്‍ യൂട്യൂബ് സബ്സ്ക്രൈബേഴ്സും സോഷ്യല്‍മീഡിയ താരത്തിനുണ്ട്.
മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയുമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നു ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർ പരാതി നൽകിയിരിക്കുന്നത്. നിയമ വശങ്ങൾ പരിശോധിച്ച് കേസെടുക്കുന്നതടക്കം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ, തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ജാസ്മിൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ക്ഷമ ചോദിച്ചത്. 'എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസിലാക്കുന്നു.. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല.. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.'- ജാസ്മിൻ കുറിച്ചു.