ഇഡി സമന്‍സ് ലഭിച്ചിട്ടില്ല : ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും മകന് അറിയില്ല, മക്കളെ കുറിച്ച് അഭിമാനമെന്ന് മുഖ്യമന്ത്രി

Oct 13, 2025 - 20:12
 0  4
ഇഡി സമന്‍സ് ലഭിച്ചിട്ടില്ല : ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്നു പോലും  മകന്  അറിയില്ല, മക്കളെ കുറിച്ച് അഭിമാനമെന്ന്   മുഖ്യമന്ത്രി

തിരുവനന്തപുരം: മകന്‍ വിവേക് കിരണിന് 2023ല്‍ ഇഡി സമന്‍സ് ലഭിച്ചെന്ന് മാധ്യമറിപ്പോര്‍ട്ടുകളോട് വിശദമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായ വിജയന്‍. രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ചില ഏജന്‍സികളെ ആരെങ്കിലും കൊണ്ടു വന്നതായിരിക്കാമെന്നും ഇ ഡി സമന്‍സ് തനിക്കോ മകനോ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്‍റെ പൊതുജീവിതം കളങ്ക രഹിതമായി നിലനിര്‍ത്താനാണ് ശ്രമിച്ചിട്ടുള്ളതെന്നും തന്‍റെ കുടുംബം അതിന് ഒപ്പം നിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍റെ മകനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്ന് പോലും അവനറിയില്ല.

ഒരു ദുഷ്‌പേരുമുണ്ടാക്കുന്ന രീതിയില്‍ എന്‍റെ മക്കളാരും പ്രവര്‍ത്തിച്ചിട്ടില്ല. മര്യാദയ്ക്ക് ഒരു ജോലി ചെയ്ത് കഴിയുന്ന ഒരാളെ ''പിണറായി വിജയന് ഒരു മകനുണ്ട്, അറിയാമോ ?'' എന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ എന്നെയോ എന്‍റെ മകനെയോ ബാധിക്കുമോയെന്നും പിണറായി വിജയന്‍ പറഞ്ഞു. ജോലി-വീട് എന്നതാണ് അയാളുടെ രീതി. ഒരു പൊതുരംഗത്തും അയാളില്ല.

മക്കള്‍ എനിക്ക് ഒരു ദുഷ്‌പേരും എനിക്കുണ്ടാക്കിയിട്ടില്ല. ഞാനതില്‍ അഭിമാനിക്കുന്നു. മക്കളാരും എന്‍റെ രാഷ്ട്രീയപ്രവര്‍ത്തനത്തിനും ശീലത്തിനും നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ല. ഇതൊക്കെ ഉയര്‍ത്തി എന്നെ പ്രയാസപ്പെടുത്തി കളയാമെന്ന് ആരും കരുതണ്ട. ഈ ഏജന്‍സിയുടെ സമന്‍സ് ആര്‍ക്കാണ് കൊടുത്തതെന്നും എവിടെയാണ് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.
 
ആരുടെയും കൈയില്‍ ആ റിപ്പോര്‍ട്ട് കിട്ടിയില്ല. പലരുടെയും മക്കളെ നിങ്ങള്‍ അധികാരത്തിന്‍റെ ഇടനാഴികളില്‍ കണ്ടിട്ടുണ്ടാവും. സമൂഹത്തിന്‍റെ മുന്നില്‍ എന്നെ കളങ്കിതനാക്കി ചിത്രീകരിക്കാന്‍ നോക്കിയാല്‍ കളങ്കിതനാകുമോ ? എന്തെല്ലാം കണ്ടതാണ് ഞാന്‍. മാധ്യമങ്ങളുടെ ഏതെല്ലാം തരത്തിലുള്ള സ്‌നേഹ വാത്സല്യങ്ങള്‍ അനുഭവിച്ചയാളാണ് ഞാന്‍. അതു കൊണ്ടു തളരുന്ന ആളാണോ ഞാന്‍. അതു കൊണ്ടു തന്നെയാണ് ഞാന്‍ ചിരിച്ചു തള്ളുന്നത്. ഇതൊക്കെ ശരിയായ രീതിയില്‍ നേരിടാന്‍ ഞങ്ങള്‍ക്കറിയാം. ഒരഴിമതിയും എന്‍റെ ജീവിതത്തിലുണ്ടാവില്ല. എന്‍റെ ഭാഗത്ത് നിന്നുമുണ്ടാകില്ല, അത് ഉറപ്പിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.