മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകാരെ ഭീകരമായി മര്‍ദിക്കുന്ന പോലീസും സിപിഎം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബി ജെ പി ക്കാരോട് കരുതലോടെ പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ്- കെ.എസ് യു പ്രവര്‍ത്തകരെ മൃഗീയമായി കൈകാര്യം ചെയ്യുന്ന പോലീസിൻ്റെയും ഗുണ്ടകളുടെയും വീര്യം പോരാത്തതു കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ പ്രവര്‍ത്തകരെ തലയ്ക്കടിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.കായംകുളത്ത് ഭിന്നശേഷിക്കാരനായ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ധിച്ച്‌ അവശനാക്കിയതിനെ നോക്കി നിന്ന പോലീസ് അയാളെ വലിച്ചിഴച്ച്‌ കൊണ്ട് പോയത് നികൃഷ്ടമായ സംഭവമായിപ്പോയി. സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ ആലപ്പുഴയില്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.

അടുത്ത കാലത്ത് ബി.ജെ.പി യുവജന വിഭാഗങ്ങള്‍ നടത്തിയ ഒരു പ്രതിഷേധ സമരത്തിന്റെ നേര്‍ക്കു പോലും പോലീസ് ലാത്തി വീശാത്തത് മുഖ്യമന്ത്രിയുടെ പ്രത്യക നിര്‍ദ്ദേശുള്ളത് കൊണ്ടാണെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര ദിനംപ്രതി സജീവമായിക്കൊണ്ടിരിക്കുന്നതിൻ്റെ അനന്തരഫലങ്ങളാണിതൊക്കെ. അത് കൊണ്ടാണല്ലോ ബി ജെ പിയുടെ ഘടകക്ഷിയായ ജെ.ഡി.എസ്സിൻ്റെ മന്ത്രി കൃഷ്ണൻ കുട്ടി ഇപ്പോഴും മന്ത്രിസഭയില്‍ തുടരാൻ പിണറായി അനുവദിച്ചിരിക്കുന്നത്. ഇതിൻ്റെ നന്ദി ദേവഗൗ‍ഡ പരസ്യമായിട്ടാണ് പിണറായിയെ അറിയിച്ചതെന്നും ചെന്നിത്തല.

സമനില തെറ്റിയ പിണറായിയും പോലീസും ഗുണ്ടകളും എത്ര മര്‍ദിച്ചാലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്ന് കരുതണ്ട. ഗവര്‍ണ്ണര്‍ക്കെതിരെ സ്വന്തം പാര്‍ട്ടിക്കാരെ പോലീസ് സംരക്ഷണയില്‍ കരിങ്കൊടി കാണിക്കാൻ പറഞ്ഞു വിടുകയും തനിക്കെതിരേയുള്ള പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയും ചെയ്യുന്ന പിണറായുടെ ഇരട്ടത്താപ്പ് ഒരിക്കലും അംഗീകരിക്കാള്‍ കഴിയില്ല.

പ്രവര്‍ത്തകരെ എത്തിച്ചത് കെ പി സി സി സെക്രട്ടറി ജോബാണെന്ന് ആരോപിച്ച്‌ ജോബിൻ്റെ വീടാക്രമിച്ച നടപടിയെ ചെന്നിത്തല ശക്തമായി അപലപിച്ചു.