ഹോർമൂസ് പ്രതിസന്ധി; വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പലുകൾ ഒഴുകിയെത്തുന്നു

Apr 19, 2026 - 19:53
 0  3
ഹോർമൂസ് പ്രതിസന്ധി; വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പലുകൾ ഒഴുകിയെത്തുന്നു

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ യു എസ്   ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ  വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പലുകൾ ഒഴുകിയെത്തുന്നു. എട്ട് ആഗോള ഷിപ്പിങ് കമ്പനികളിൽ നിന്നുള്ള നൂറോളം കപ്പലുകൾ നിലവിൽ വിഴിഞ്ഞത്ത് ബെർത്തുകൾക്കായി വെയിറ്റിംഗ് ലിസ്റ്റിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കിഴക്ക്-പടിഞ്ഞാറ് പ്രധാന ഷിപ്പിങ് പാതകളിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന വിഴിഞ്ഞത്തിന്റെ പ്രാധാന്യം ലോകത്തിന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ് ഈ ദിവസങ്ങളിൽ എന്നാണ് റിപ്പോർട്ട്.

യൂറോപ്പ്, അമേരിക്ക, ചൈന, സിംഗപ്പൂർ കപ്പലുകളെയെല്ലാം വിഴിഞ്ഞം ഇപ്പോൾ ആകർഷിക്കുന്നതായാണ് വിവരം. ഇക്കാര്യം വിശദീകരിച്ച് ശശി തരൂർ എംപി എക്സിൽ പോസ്റ്റ് പങ്കു വെച്ചിട്ടുണ്ട്.

ശശി തരൂരിന്റെ പോസ്റ്റ്:

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി ആഗോള ഷിപ്പിങ് മേഖലയെ എന്റെ മണ്ഡലത്തിലേക്ക് തിരിച്ചു! തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖം നിലവിൽ വൻ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. 100 കപ്പലുകൾ ക്യൂവിൽ കാത്തു നിൽക്കുകയാണ്.

റെക്കോർഡ് സമയത്തിനുള്ളിൽ 1 ദശലക്ഷം ടിഇയു കൈകാര്യം ചെയ്യാൻ വിഴിഞ്ഞത്തിനായി. രണ്ടാം ഘട്ട ജോലികൾ വേഗത്തിൽ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നു. തുറമുഖത്തെ യാഥാർത്ഥ്യമാക്കിയ ടെൻഡർ ബിഡ് കൊണ്ടുവരാൻ ഞാൻ ആദ്യമായി ഇടപെട്ട കാലത്ത് ധാരാളം സംശയാലുക്കളും വിമർശകരും ഉണ്ടായിരുന്നു

ഇന്ന്, വിഴിഞ്ഞം മാറുകയാണ്. ഹോർമുസ് കടലിടുക്കിൽ തുടർച്ചയായ തടസ്സങ്ങൾ വന്നതോടെ ലോകം പുതിയതും വിശ്വസനീയവുമായ ഒരു കവാടം തിരയുകയാണ്. വിഴിഞ്ഞം ആ തിരച്ചിലിന് ഉത്തരം നൽകുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് ഹബ് ഇനി ഒരു പദ്ധതി മാത്രമല്ല; അത് ഒരു ആഗോള ആവശ്യകതയാണ്.

2026 മാർച്ചിൽ മാത്രം 61 കപ്പലുകൾ കൈകാര്യം ചെയ്തു. ഇത് ഒരു പുതിയ റെക്കോർഡാണ്. 100 ബെർത്തിംഗ് കോളുകൾ ശേഷിക്കുന്നു. ഒരേ സമയം 5 മദർഷിപ്പുകളെ ഉൾക്കൊള്ളാനുള്ള വിപുലീകരണം നടക്കുന്നു. കൊളംബോ, സിംഗപ്പൂർ പോലുള്ള ആഗോള കേന്ദ്രങ്ങളുമായി മത്സരിക്കുന്ന ഒരു സമുദ്ര ഭീമന്റെ ജനനത്തിന് നമ്മൾ സാക്ഷ്യം വഹിക്കുന്നു."