വ്യാജ മാലമോഷണക്കേസ്: ഒരു കോടി രൂപയും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു

തിരുവനന്തപുരം: പേരൂർക്കട വ്യാജ മാലമോഷണക്കേസിൽ ഒരു കോടി രൂപയും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ ബിന്ദു. മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം നൽകിയ പരാതിയിലാണ് നഷ്ടപരിഹാരം വേണമെന്ന് ബിന്ദു ആവശ്യപ്പെട്ടത്. ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും കമ്മിഷന്‍ പരിഗണിച്ചു.
വ്യാജ മോഷണക്കേസിൽ വഴിത്തിരിവായി അടുത്തിടെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നിരുന്നു. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നും ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മറവി പ്രശ്നമുള്ള ഓമന ഡാനിയൽ, മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
മാല പിന്നീട് ഓമന ഡാനിയേൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കാണാതായ മാല വീടിന്റെ പിന്നിലെ ചവർ കൂനയിൽനിന്നുമാണ് കണ്ടെത്തിയത് എന്ന പേരൂർക്കട പൊലീസിന്റെ വാദം നുണയാണ്. ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാൻ പൊലീസ് മെനഞ്ഞ കഥയാണ് ചവർ കൂനയിൽ നിന്നും മാല കണ്ടെത്തി എന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിന്ദുവിനെ അന്യായമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചത് സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവകുമാറും അറിഞ്ഞിരുന്നു എന്നും രാത്രിയിൽ ശിവകുമാർ ബിന്ദുവിനെ ചോദ്യം ചെയ്തത് സിസിടിവിയിൽ വ്യക്തമെന്നും അന്വേഷണറിപ്പോർട്ടിൽ പറയുന്നു.