യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാര്‍ഡ് വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാര്‍ഡ് വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാര്‍ഡ് ആരോപണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. ഡിസിപിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ പൊലീസ് ഉള്‍പ്പെടെ എട്ടംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.

മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതിയിലാണ് നടപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയും അന്വേഷിക്കും. മ്യൂസിയം എസ്എച്ച്ഒ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഡിസിപിയും കന്റോണ്‍മെന്റ് എസിയും മേല്‍നോട്ടം വഹിക്കും.

അഞ്ച് ദിവസത്തിനകം തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. യൂത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തവരുടെയും മൊഴിയെടുക്കും. സംഘടനയില്‍ പരാതി ഉന്നയിച്ചവരെയും ചോദ്യം ചെയ്യും.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി മൊബൈല്‍ ആപ് ഉപയോഗിച്ച്‌ വ്യാജമായി തെരഞ്ഞെടുപ്പ് കമീഷന്‍റെ പേരില്‍ വ്യാജ വോട്ടര്‍ ഐഡി ഉണ്ടാക്കിയെന്നാണ് പരാതി.