ഗൺമാന്‍മാരുടെ 'രക്ഷാപ്രവർത്തനം' അന്വേഷിക്കാൻ 6 അംഗ സംഘം; ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥൻ
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ആലപ്പുഴയിൽ വെച്ച് ഗൺമാൻമാർ യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഡി വൈ എസ് പി ബൈജു പൗലോസായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. ഇത് സംബന്ധിച്ച് കേരള പൊലീസ് ഉത്തരവിറക്കി.
ബൈജു പൗലോസ് അടക്കമുള്ള 6 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഗൺമാന്‍മാരുടെ ‘രക്ഷാപ്രവർത്തനം’ അന്വേഷിക്കുക. കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരെ ഗൺമാൻമാർ മർദ്ദിച്ചതിനെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. രണ്ടാഴ്ചക്കിടയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഒരു മാസത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയായി വി ഡി സതീശൻ അധികാരമേറ്റതിന് പിന്നാലെ ഇക്കാര്യത്തിൽ പുനരന്വേഷണം ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കവെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്.