അവൾ: കവിത, രമാ പിഷാരടി
അവൾ വസന്തത്തിൻ
കുടയുമായ്-
വേനൽപ്പകലിലേയ്ക്കതാ
നടന്നണയുന്നു
ഇരമ്പുന്ന കടൽത്തിര-
കളിലേയ്ക്ക്
കനിവിൻ്റെ തോണി
തുഴഞ്ഞ് നീങ്ങുന്നു
മുടിയിൽ നക്ഷത്ര
മണിയുന്നു, മേഘ-
ച്ചുരുളിലായ് സൂര്യ-
കിരണം ചൂടുന്നു
ഒരു ദിനത്തിൻ്റെ
പ്രകാശത്തിൽ നിന്ന്
ചെരാതുകൾ വീണ്ടും
കൊളുത്തി വയ്ക്കുന്നു
നിഴലഴികളിൽ
കുരുങ്ങും കാറ്റിനെ
നദിയിലോളത്തി-
ലെഴുതി നീങ്ങുന്നു
എരിയുന്ന വേനൽ-
ഹൃദയം നീറ്റുമ്പോൾ
കുളിർമഴയൊന്ന്
മനസ്സിൽ തൂവിയോൾ
ചുമന്ന ചെമ്പനീര-
ടർത്തി ലോകമാ-
നടയിൽ വച്ചപ്പോ-
ളവൾ ഭദ്രയായി-
കുടകപ്പാലയിൽ
നിലാവ് ചൂടവേ
അവളോ രാവിൻ്റെ
മഹായക്ഷിയായി
ജടയിൽ ചോപ്പിൻ-
ചെമ്പരത്തി ചാർത്തവേ
അവളൊരു ഭ്രാന്ത്-
തികഞ്ഞ പൂവായി
പരുക്കൻ വാക്കുകൾ
ഒതുക്കുകല്ലിലായ്
മറച്ച് വയ്ക്കവേ
അവൾ ദേവിയായി.
ഉലയിട്ടുലച്ചെ-
ടുത്താലും മഞ്ഞിൻ
കണം പോലെ ഭൂമി-
യവളായി മാറി
തടാകമായവൾ,
നദിയായി പിന്നെ
കടലായി അവൾ
മുനമ്പുമായ് മാറി
ഒരു ദിക്കിൽ ഭൂമി
മറുദിക്കിൽ സൂര്യൻ
നിറയെ താരകൾ
മഹാചക്രവാളം
ഒരു ദിനത്തിലേയ്ക്കവൾ
ചുരുങ്ങവേ
പ്രപഞ്ചം ഗൂഢമായ്
അവളിലേയ്ക്കെത്തി