അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്

Aug 10, 2026 - 13:04
 0  1
അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്

കണ്ണൂർ: തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തി ലാപ്ടോപ്പ് പിടിച്ചെടുത്തു. അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ണൂർ സൈബർ എസ്.എച്ച്.ഒ എ. അനൂപിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്.

ഇതിനിടയിൽ, 23 ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ പൊലീസ് ഊർജിതമാക്കി. കേസിന്റെ ഹിസ്റ്ററി റിപ്പോർട്ട് ഒരാഴ്ചയ്ക്കകം കണ്ണൂർ കളക്ടർക്ക് കൈമാറും. കളക്ടറുടെ അനുമതിക്കനുസരിച്ചായിരിക്കും തുടർനടപടികൾ.

ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ, അർജുനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ കണ്ണൂർ സൈബർ പൊലീസ് തലശ്ശേരി സി.ജെ.എം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. അർജുന്റെ ഒളിവിൽ കഴിഞ്ഞ സമയത്തെ മൊബൈൽ ഫോൺ കണ്ടെത്തേണ്ടത് അനിവാര്യമായതിനാലാണ് അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.

കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തുകയും ഭാര്യക്ക് അശ്ലീല സന്ദേശമയക്കുകയും ചെയ്ത കേസിലും അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്താനും കസ്റ്റഡിയിൽ വാങ്ങാനും ഊന്നുകൽ പൊലീസും നടപടികൾ ആരംഭിച്ചിട്ടുണ്ട്.