കായംകുളം: വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ ചെയർമാനായി ചുമതലയേറ്റ ജോൺ മത്തായിക്ക് കായംകുളത്തിന്റെ ആദരം.
എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന്റെ നേതൃത്വത്തിൽ കായംകുളത്തെ പൗരപ്രമുഖർ ചേർന്ന് ജോൺ മത്തായിയുടെ ഭവനത്തിലെത്തി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.
മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് എം. ലിജു ജോൺ മത്തായിയുടെ ഭവനത്തിലെത്തുന്നത്. ചടങ്ങിൽ ജോൺ മത്തായി മന്ത്രിയെ ബൊക്കെ നൽകി സ്വീകരിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
തുടർന്ന് നടന്ന സൗഹൃദ അത്താഴവിരുന്നോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
തുടർന്നുള്ള ദിവസം കായംകുളം പൗരസമൂഹത്തിന്റെയും വേൾഡ് മലയാളി കൗൺസിൽ കായംകുളം യൂണിറ്റിന്റെയും നേതൃത്വത്തിൽ ജോൺ മത്തായിക്ക് പൗരസ്വീകരണം ഒരുക്കി.
കായംകുളത്തിന്റെ മണ്ണിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് ജോൺ മത്തായിയെന്നും, ലോക മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മകളിലൊന്നായ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ചെയർമാൻ സ്ഥാനത്തേക്ക് അദ്ദേഹം ഉയർന്നത് കായംകുളം നിവാസികൾക്ക് അഭിമാനകരമാണെന്നും മന്ത്രി എം. ലിജു പറഞ്ഞു.
ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ കേരള കൗൺസിൽ ചെയർമാൻ പ്രസാദ് കുഴികാല ഉൾപ്പെടെ കായംകുളത്തെ പൗരപ്രമുഖരും WMC ഭാരവാഹികളും പങ്കെടുത്തു.
കേരളത്തിൽ WMCയുടെ നേതൃത്വത്തിൽ നടപ്പാക്കാനിരിക്കുന്ന വിവിധ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും ചടങ്ങിൽ ഗ്ലോബൽ ചെയർമാൻ ജോൺ മത്തായി വിശദീകരിച്ചു. ഭവനരഹിതരായ 15 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നതിനുള്ള പദ്ധതിക്ക് WMC ഗ്ലോബൽ കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു.
ലോക മലയാളികളുടെ കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം കേരളത്തിന്റെ സാമൂഹിക വികസനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുകയാണ് WMCയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.