5 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ്, 10 ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ്; പ്രവാസികള്‍ക്ക് നോര്‍ക്ക കെയര്‍ പ്ലസ്

Sep 19, 2026 - 13:53
Sep 19, 2026 - 14:18
 0  24
5 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ്, 10 ലക്ഷത്തിന്റെ അപകട ഇന്‍ഷുറന്‍സ്; പ്രവാസികള്‍ക്ക് നോര്‍ക്ക കെയര്‍ പ്ലസ്

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാംഘട്ട എന്റോള്‍മെന്റില്‍ 63,580 പ്രവാസികുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2026 ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയായിരുന്നു രണ്ടാംഘട്ട എന്റോള്‍മെന്റ്. 2026 മാര്‍ച്ച് 11 മുതല്‍ 2026 ഏപ്രില്‍ 12 വരെ സംഘടിപ്പിച്ച ആദ്യഘട്ടത്തില്‍ എന്റോള്‍ ചെയ്ത 32,000 ഉള്‍പ്പെടെ 95580 പ്രവാസികുടുംബങ്ങള്‍ നോര്‍ക്ക കെയര്‍ പ്ലസ്സിന്റെ ഭാഗമായി.

2027 ഏപ്രില്‍ 14 വരെയാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയില്‍ നിലവില്‍ എന്റോള്‍ ചെയ്തവരുടെ പോളിസി കാലയളവ്. 2025 സെപ്റ്റംബര്‍ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ പദ്ധതിയുടെ ആദ്യഘട്ട എന്റോള്‍മെന്റില്‍ 1,32,034 പ്രവാസികേരളീയ കുടുംബങ്ങള്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് എന്നീ പദ്ധതികളിലായി ഇതുവരെ 136-ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 2,27,614 പ്രവാസികേരളീയ കുടുംബങ്ങളാണ് എന്റോള്‍ ചെയ്തത്.

നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി വഴി 10 ലക്ഷത്തോളം പേര്‍ക്കാണ് ആരോഗ്യ സുരക്ഷയുടെ ഗുണഫലങ്ങള്‍ ലഭ്യമാകുക. പ്രവാസികേരളീയര്‍ക്കും കുടുംബാഗങ്ങള്‍ക്കും അഞ്ചു ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍. അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി.

18 മുതല്‍ 70 വയസ്സുവരെയുളള സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കായിരുന്നു പദ്ധതിയില്‍ ചേരാന്‍ അവസരം. 10 ലക്ഷം മുതലുളള പോളിസികളില്‍ പോളിസി ഉടമയുടെയോ പങ്കാളിയുടേയോ മാതാപിതാക്കളേയും (80 വയസ്സു വരെ) ഉള്‍പ്പെടുത്താനാകും. കേരളത്തിലെ 688 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്‌ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് നോര്‍ക്ക കെയര്‍ പ്ലസ്സും ന്യൂ ഇന്ത്യാ അഷുറന്‍സുമായി സഹകരിച്ച് നോര്‍ക്ക കെയര്‍ പദ്ധതി നടപ്പാക്കുന്നത്.