പ്രധാനമന്ത്രി മോദിയുടെ ബിരുദം: വിവരങ്ങൾ പുറത്തുവിടേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി; വിവരാവകാശ കമ്മിഷൻ്റെ ഉത്തരവ് റദ്ദാക്കി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മിഷൻ്റെ (സിഐസി) ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. കേന്ദ്ര വിവരാവകാശ കമ്മിഷൻ്റെ ഉത്തരവിനെ ചോദ്യം ചെയ്‌ത് ഡൽഹി സർവകലാശാല നൽകിയ ഹർജിയിലാണ് വിധി.
2016 ഡിസംബർ 21-ന് നീരജ് ശർമ എന്നയാളുടെ വിവരാവകാശ അപേക്ഷയെത്തുടർന്ന് 1978-ൽ ബിഎ പരീക്ഷ പാസായ വിദ്യാർഥികളുടെ രേഖകൾ പരിശോധിക്കാൻ അനുമതി നൽകിയിരുന്നു. എന്നാല്‍ വിദ്യാർഥിയുടെ ബിരുദവിവരങ്ങൾ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയെ ബാധിക്കുമെന്ന് പറഞ്ഞ് ബിരുദവുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ സർവകലാശാല വിസമ്മതിക്കുകയായിരുന്നു.
2016 ഡിസംബറിൽ, സർവകലാശാലയുടെ പ്രതികരണത്തിനെതിരെ ശർമ്മ കോടതിയെ സമീപിച്ചു. 1978-ൽ ബിഎ പാസായ വിദ്യാർത്ഥികളുടെ പട്ടിക അടങ്ങിയ രജിസ്റ്റർ പരസ്യമാക്കാൻ വിവരാവകാശ കമ്മീഷണർ പ്രൊഫ. എം. ആചാര്യലു ഡൽഹി സർവകലാശാലയോട് നിർദേശിച്ചുകൊണ്ട് ഉത്തരവും പുറപ്പെടുവിച്ചു.
2016-ൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി മോദിയോട് "തൻ്റെ വിദ്യാഭ്യാസ ബിരുദങ്ങളെക്കുറിച്ച് തുറന്നുപറയാനും" "അവ പരസ്യമാക്കാനും" ആവശ്യപ്പെട്ടതോടെയാണ് വിഷയം പൊതുജനമധ്യത്തിൽ എത്തിയത്