ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല; വൈറ്റ് ഹൗസ് വെടിവയ്പിനെ അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വെടിവയ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവർ സുരക്ഷിതരാണെന്ന വാർത്തയിൽ ആശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ഇത്തരം സംഭവങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്നും മോദി തന്റെ എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കി. "പ്രസിഡന്റ് ട്രംപും കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട്. അവരുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു," അദ്ദേഹം കുറിച്ചു.
വാഷിങ്ൺ ഹിൽട്ടൺ ഹോട്ടലിൽ ശനിയാഴ്ച രാത്രി വിരുന്ന് നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപ് പ്രസംഗിക്കാൻ തയ്യാറെടുക്കുന്നതിന് തൊട്ടുമുമ്പ് സുരക്ഷാ പരിശോധനാ കേന്ദ്രത്തിന് സമീപം അക്രമി വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ സീക്രട്ട് സർവീസ് ഏജന്റുമാർ ട്രംപിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെടിവെപ്പിനെത്തുടർന്ന് വിരുന്നിൽ പങ്കെടുത്ത പ്രമുഖ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും പരിഭ്രാന്തരായി മേശകൾക്ക് താഴെ അഭയം തേടി.
തോക്കുകളും കത്തികളുമായി എത്തിയ 31-കാരനായ കാലിഫോർണിയ സ്വദേശി കോൾ ടോമസ് അലനെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചതിനാൽ പരുക്ക് ഗുരുതരമല്ല.