സീഷെല്‍സ് ഭരണാധികാരികള്‍ക്ക് പ്രധാനമന്ത്രി സമ്മാനിച്ചത് കാഞ്ചിവരം പട്ടും മൊറാദാബാദ് ഓട്ട് ആമ ശില്‍പ്പങ്ങളും
ന്യൂഡല്‍ഹി: കാഞ്ചീവരം പട്ട് തുണികള്‍, മഹേശ്വരി പട്ടുറുമാല്‍, ടോഡാ ചിത്രത്തുന്നലുകളാല്‍ അലംകൃതമായ ഷോളുകല്‍ എന്നിവയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സീഷെല്‍സിലെ ഉന്നത ഭരണാധികാരികള്‍ക്കും അവരുടെ പങ്കാളികള്‍ക്കും സമ്മാനിച്ചത്. ഇന്നലെയാണ് മോദിയുടെ ഈ ദ്വീപ് രാഷ്‌ട്രത്തിലെ ത്രിദിന സന്ദര്‍ശനം സമാപിച്ചത്.
ജൂണ്‍ 27നാണ് അദ്ദേഹം ഇവിടയെത്തിയത്. രാജ്യത്തിന്‍റെ ദേശീയദിനാത്തിന്‍റെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ അദ്ദേഹം മുഖ്യാതിഥിയായി. പ്രസിഡന്‍റ് പാട്രിക് ഹെര്‍മിനിയുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകളും നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇനിയും മെച്ചപ്പെടുത്തുന്നതിലൂന്നിയായിരുന്നു ചര്‍ച്ചകള്‍.
പ്രധാനമന്ത്രി മോദി ഓടില്‍ തീര്‍ത്ത ആമയുടെ ശില്‍പ്പങ്ങള്‍ സീഷെല്‍സ് പ്രസിന്‍റിന് സമ്മാനിച്ചു. രാജ്യത്തെ ഓട്ടുശില്‍പ്പങ്ങളുടെ പാരമ്പര്യത്തിന് പ്രശസ്‌തമായ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുള്ള ശില്‍പ്പങ്ങളാണ് സമ്മാനിച്ചത്. ഇന്ത്യയുടെ ഓട്ടുനഗരമായി ലോകം വാഴ്ത്തുന്ന മൊറാദാബാദിലെ കലാകാരന്‍മാര്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങളാണിവ. ലോഹശില്‍പ്പ നിര്‍മാണത്തിലെ ഈ മേഖലയുടെ വൈദഗ്ദ്ധ്യം വിളിച്ചോതുന്ന ശില്‍പ്പങ്ങളാണിവ.
തലമുറകളിലൂടെ കൈമാറിക്കിട്ടിയ ശില്‍പ്പ നൈപുണ്യം ഇതില്‍ നമുക്ക് തൊട്ടറിയാനാകും. ഇന്ത്യന്‍ തത്വചിന്തപ്രകാരം ആമ പാണ്ഡിത്യത്തിന്‍റെയും സ്ഥിരതയുടെയും വീര്യത്തിന്‍റെയും ദീര്‍ഘായുസിന്‍റെയും പ്രതീകമാണ്. ഈ ആശയങ്ങള്‍ സീഷെല്‍സുമായും ആഴത്തില്‍ ബന്ധമുള്ളതാണ്. ലോകത്തെ ഏറ്റവും വലതും ഏറ്റവും കൂടുതല്‍ ദീര്‍ഘായുസുള്ളതുമായ അല്‍ദാബ്രാ ഭീമന്‍ ആമവര്‍ഗത്തിന്‍റെ സ്വഭാവിക ആവാസ കേന്ദ്രമാണ് സീഷെല്‍സ്. സീഷെല്‍സിലെ നാഷണല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലുള്ള ഭീമന്‍ ആമയെ മോദി സന്ദര്‍ശിച്ചിരുന്നു.
സീഷെല്‍സിലെ പ്രഥമ പൗര ആയ വെറോണിക ഹെര്‍മിനിക്ക് അദ്ദേഹം മഹേശ്വരി പട്ടിന്‍റെ ഒരു ഉറുമാലും ബിദ്രിവെയര്‍ ബോക്‌സും സമ്മാനിച്ചു.
ഇന്ത്യയുടെ കരകൗശല പാരമ്പര്യത്തിന്‍റെ ചൈതന്യവത്തായ നേര്‍സാക്ഷ്യമാണ് മഹേശ്വരി പട്ടുറുമാല്‍. ഇതിന്‍റെ മൃദുലതയും വിശേഷപ്പെട്ട തുന്നലുമെല്ലാം ഇതിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്‌തമാക്കുന്നു.
മധ്യപ്രദേശിലെ മഹേശ്വരിയിലെ വസ്‌ത്ര പാരമ്പര്യമാണിത്. പട്ട്-പരുത്തി നൂലുകളുടെ സംയോജനമാണ് ഈ വിശേഷപ്പെട്ട വസ്‌ത്രം. ഒപ്പം ഇവിടുത്തെ കരകൗശല വൈദഗ്ദ്ധ്യവും പ്രകടമാക്കുന്നു.
ജ്യാമിതീയ രൂപങ്ങൾ, വരയുള്ള ബോർഡറുകൾ, സൂക്ഷ്‌മമായ നിറക്കൂട്ടുകൾ എന്നിവയാൽ സവിശേഷമായ മഹേശ്വരി നെയ്ത്തുകൾ തലമുറകളായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു പരിഷ്‌കൃത സൗന്ദര്യശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യയുടെ പ്രശസ്‌തമായ ലോഹ കരകൗശല പാരമ്പര്യത്തിന്‍റെ ഒരു മികച്ച ഉദാഹരണമാണ് ബിദ്രിവെയർ ബോക്സ്, ആഴത്തിലുള്ള കറുത്ത ലോഹ പ്രതലത്തിൽ തിളങ്ങുന്ന വെള്ളി കൊത്തുപണിയ്ക്ക് പ്രശസ്‌തമാണ്.
സീഷെൽസിന്‍റെ വൈസ് പ്രസിഡന്‍റ് സെബാസ്റ്റ്യൻ പിള്ളയ്ക്ക് സിക്കിമിൽ നിന്നുള്ള ഒരു ഓർക്കിഡ് പെയിന്‍റിങ് മോദി സമ്മാനിച്ചു