ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായി; വിജ്ഞാപനം പുറത്തിറങ്ങി

Jan 5, 2026 - 15:32
Jan 5, 2026 - 19:53
 0  8
ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായി; വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്‍റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി നിയമസഭ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി.

മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ വിദേശിയെ രക്ഷിക്കാന്‍ തൊണ്ടിമുതല്‍ തിരിമറി നടത്തി ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനു മൂന്നു വര്‍ഷം തടവ് ശിക്ഷ ലഭിച്ചതോടെയാണ് അയോഗ്യത നിലവില്‍ വന്നത്. ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി. രണ്ടു വര്‍ഷത്തിനു മുകളില്‍ ശിക്ഷ വിധിച്ചതിനാലാണ് പദവി നഷ്ടമായത്.

ജനപ്രതിനിധിക്ക് 2 വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനാവും എന്നാണ് സുപ്രീം കോടതിയുടെ വിധി. എംഎല്‍എ സ്ഥാനം നഷ്ടമായത് മാത്രമല്ല തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും അയോഗ്യതയുണ്ട്. ആറു വര്‍ഷത്തേക്കാണ് അയോഗ്യത. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 (3) അനുസരിച്ചാണ് മത്സരിക്കാനുള്ള അയോഗ്യത.

തൊണ്ടി മുതല്‍ തിരിമറിക്കേസിലെ ഒന്നാം പ്രതി കോടതി ജീവനക്കാരന്‍ ജോസ് രണ്ടാം പ്രതി ആന്റണി രാജു എന്നിവരെ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കുറ്റക്കാരന്‍ എന്ന് കണ്ടെത്തി ശിക്ഷിച്ചത്.

 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61.5 ഗ്രാം ഹാഷിഷുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സെര്‍വല്ലിയെ രക്ഷപ്പെടുത്താന്‍ തൊണ്ടി മുതലില്‍ തിരിമറി നടത്തി എന്നാണ് കേസ്.