ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ യാഥാർത്ഥ്യമായി
പതിനെട്ടു വർഷം നീണ്ട മാരത്തൺ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർത്ഥ്യമായി. 'കരാറുകളുടെ മാതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാറിലൂടെ കാറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മദ്യം, രാസവസ്തുക്കൾ തുടങ്ങി വിവിധ മേഖലകളിൽ വിപ്ലവകരമായ നികുതി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡൽഹിയിൽ നടന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ചേർന്നാണ് കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്നതാണ് കരാറിലെ മറ്റൊരു തീരുമാനം. ഏകദേശം 90 ശതമാനം മെഡിക്കൽ ഉപകരണങ്ങളുടെയും ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കി. സ്കാനിംഗ് മെഷീനുകൾ, സർജിക്കൽ ഉപകരണങ്ങൾ എന്നിവ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നത് ഇന്ത്യൻ ആശുപത്രികൾക്കും രോഗികൾക്കും വലിയ ആശ്വാസമാകും.
കൂടാതെ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെയും രാസവസ്തുക്കളുടെയും തീരുവയും വലിയ തോതിൽ കുറച്ചു. വിമാനങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും ഭാഗങ്ങളുടെ നികുതിയും പൂർണ്ണമായും ഒഴിവാക്കി.
യൂറോപ്യൻ വൈൻ, സ്പിരിറ്റ്, ബിയർ എന്നിവയുടെ നികുതിയിലും വൻ കുറവുണ്ടാകും. വൈനുകളുടെ തീരുവ 20-30 ശതമാനമായും സ്പിരിറ്റുകളുടേത് 40 ശതമാനമായും ബിയറിന്റേത് 50 ശതമാനമായും കുറയ്ക്കാനാണ് ഇന്ത്യ സമ്മതിച്ചിരിക്കുന്നത്. ഒലിവ് ഓയിൽ, വെജിറ്റബിൾ ഓയിൽ എന്നിവയുടെ നികുതിയും കുറയും.