ആസുര കാലം: കവിത, വിൻസെന്റ് പെരുങ്കടവിള
നഗരവീഥിയിൽ ഞാൻ രാവിൽ
പോകുന്നിതാ തലയില്ലാതൊരുവൻ
അമ്പരന്നു നില്‌ക്കെ കാണുന്നു ഞാൻ
രണ്ടുകാലും അരയോടു ചേർത്തരിഞ്ഞതിൻ
ബാക്കിയായൊരാൾ ചന്തിയൂന്നി ചാടി വരുന്നു
കനിവിനാൽ കൈ നീട്ടാനായുന്നു ഞാൻ
കൈകളറ്റതാ മണ്ണിൽ പിടയുന്നു
'ഇതെന്തക്രമം' നാവു വളച്ചതില്ലതാ
ധൂളി മേൽ തുളളുന്നു
' നാക്കി' ല,യതിൽ
ഇറുത്തിട്ട ഞാവൽപ്പഴങ്ങളെൻ മിഴികൾ
ഇത് ആസുരകാലം
'പുലയില്ലാത്ത കവിതകൾ' സമാഹാരത്തിൽ ഉൾപ്പെടുത്തിയ കവിത