ജയിലില്‍ ദേഹാസ്വാസ്ഥ്യം; കണ്ഠര് രാജീവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് തന്ത്രിയെ ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്ത്രി നിലവിൽ നിരീക്ഷണത്തിലാണ്.
ഇസിജി അടക്കമുള്ള പരിശോധനകൾ നടത്തിയതായാണ് വിവരം. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ തന്തിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോകും. കൊല്ലം വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്ത തന്ത്രിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം, കണ്ഠരര് രാജീവരെ വിശദമായി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങുമെന്നാണ് വിവരം. തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പരിശോധിക്കും. ഗുരുതര ആരോപണങ്ങളാണ് കണ്ഠരര് രാജീവരര്ക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, തന്ത്രിക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. തന്ത്രിയുടെ അറസ്റ്റിനെ എതിർക്കുന്നില്ലെങ്കിലും തിടുക്കപ്പെട്ട് അറസ്റ്റിലേക്ക് നീങ്ങിയതിനു പിന്നിൽ പ്രമുഖരെ രക്ഷിക്കാനുള്ള നീക്കമാണെന്നും ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു. അതിനിടെ കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ ബിജെപി നേതാക്കൾ എത്തി. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ സംഘമാണ് വീട്ടിലെത്തിയത്.