സാൻ ഡിയേഗോ മസ്ജിദിൽ വെടിവെപ്പ്; അഞ്ച് പേർ മരിച്ചു
പ്രസാദ് തീയാടിക്കൽ
കാലിഫോർണിയ : ഇസ്ലാമിക് സെന്റർ സാൻ ഡിയേഗോ യിൽ നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ രണ്ട് സംശയിതരും ഉൾപ്പെടുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
മസ്ജിദിനുള്ളിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ വെടിയേറ്റ് മരിച്ചു. പിന്നാലെ രക്ഷപ്പെട്ടതായി കരുതപ്പെട്ടിരുന്ന രണ്ട് സംശയിതാക്കളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. ഇവർ സ്വയം വെടിവെച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവം വിദ്വേഷ ആക്രമണമാകാമെന്ന സാധ്യത പൊലീസ് പരിശോധിച്ചുവരികയാണ്. മരിച്ചവരിൽ മസ്ജിദിലെ ഒരു സുരക്ഷാ ജീവനക്കാരനും ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ട്. കൂടുതൽ ആളുകളുടെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിന്റെ ഇടപെടൽ സഹായിച്ചെന്നാണ് അധികൃതർ പറയുന്നത്.
മസ്ജിദിനോട് അനുബന്ധിച്ചുള്ള സ്കൂളിലുണ്ടായിരുന്ന കുട്ടികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഉൾപ്പെടെയുള്ള ഫെഡറൽ ഏജൻസികളും അന്വേഷണത്തിൽ സഹകരിച്ചുവരികയാണ്.