ഖമനേയിയുടെ സംസ്‌കാര ചടങ്ങ്; ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി മാർഗരിറ്റയും ബിഹാർ ഗവർണറും പങ്കെടുക്കും
ഡൽഹി: ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയീദ് അതാ ഹസ്‌നൈനും പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടാകും.
ജൂലൈ 4 മുതൽ ജൂലൈ 9 വരെ വിവിധ നഗരങ്ങളിലായാണ് ഔദ്യോഗിക അനുശോചന ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങുകളിൽ പങ്കാളിയാകാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച രാജ്യാന്തര സന്ദർശനങ്ങളുടെ തിരക്കുകൾ ഉള്ളതിനാലാണ് ഇന്ത്യ ഉന്നതതല പ്രതിനിധി സംഘത്തെ അയക്കുന്നത്. നയതന്ത്രപരമായി ഒട്ടേറെ വെല്ലുവിളികളും സങ്കീർണ്ണതകളുമുള്ള ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമായത്.
ഫെബ്രുവരി 28-ന് ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനത്തിലാണ് 86 വയസ്സുകാരനായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.