കോയമ്പത്തൂർ കൂട്ടബലാത്സംഗം: മൂന്ന് പ്രതികളെയും വെടിവെച്ച് വീഴ്ത്തി പോലീസ്

Nov 4, 2025 - 18:11
Nov 4, 2025 - 20:35
 0  7
കോയമ്പത്തൂർ കൂട്ടബലാത്സംഗം: മൂന്ന് പ്രതികളെയും വെടിവെച്ച് വീഴ്ത്തി പോലീസ്

കോയമ്പത്തൂർ: കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപത്തുവച്ച്   കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെയും പോലീസ് വെടിവെച്ച് വീഴ്ത്തി.

പ്രതികളായ തവസി, കാര്‍ത്തിക്, കാളീശ്വേരന്‍ എന്നിവർ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലിനൊടുവിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാലിന് വെടിയേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍ എംബിഎയ്ക്ക് പഠിക്കുന്ന മധുര സ്വദേശിനിയായ വിദ്യാർത്ഥിയെയാണ് മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. സംഭവം നടന്നത് ഞായറാഴ്ച രാത്രി 11 മണിയോടെ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറിലായിരുന്നു.

വിദ്യാർത്ഥിനി തന്റെ സുഹൃത്തിനൊപ്പം കാറിലിരിക്കുമ്പോള്‍ ബൈക്കില്‍ വന്ന മൂന്നുപേര്‍ ഇരുവരെയും ചോദ്യം ചെയ്യുകയും. തുടര്‍ന്ന് പ്രതികള്‍ കല്ലുകൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ക്കുകയുമുണ്ടായി. തുടർന്ന് ഇരുവരും പേടിച്ചു പുറത്തിറങ്ങിയപ്പോൾ രണ്ടുപേര്‍ ചേര്‍ന്ന് യുവാവിനെ കല്ലുകൊണ്ടും വടികൊണ്ടും ആക്രമിക്കുകയും മൂന്നാമന്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. 
 
വിദ്യാർത്ഥി എതിര്‍ത്തപ്പോള്‍ മൂന്നുപേരും ചേര്‍ന്നു ബലം പ്രയോഗിച്ചു അര കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോകുകയും അവിടെവെച്ച് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.  ഇതിനിടയിൽ മര്‍ദനമേറ്റ് അവശനായ യുവാവ്‌ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും തുടർന്ന് അഞ്ചു മണിക്കൂറോളം നടത്തിയ തിരച്ചിലിനുശേഷം തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെ റെയില്‍പ്പാളത്തിനോട് ചേര്‍ന്നുള്ള വിജനമായ പറമ്പില്‍ വിദ്യാർത്ഥിയെ വിവസ്ത്രയാക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു. അവശനിലയിലായിരുന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
 
പ്രതികൾ മൂവരും മോഷ്ടിച്ച ബൈക്കിലാണ് വന്നതെന്ന് പീളമേട് പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴ് സംഘങ്ങളായി തിരിഞ്ഞ് പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയും. ഇതിനുപിന്നാലെ കോയമ്പത്തൂരിലെ വെള്ളക്കിണറില്‍വെച്ച് പ്രതികളെ പോലീസ് കീഴ്‌പ്പെടുത്തുകയുമായിരുന്നു.