ലോക്സഭയിൽ അമിത് ഷാ-രാഹുൽ വാക്പോര്; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമ്മിൽ രൂക്ഷമായ വാക്പോര്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ നാല് മാസമായി നുണപ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. സഭയുടെ നടപടിക്രമം അനുസരിച്ച് ഏതു വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച ഷാ, തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും കേന്ദ്രത്തിൻ്റെ ആജ്ഞകൾക്കനുസരിച്ചല്ല തീരുമാനമെടുക്കുന്നതെന്നും വ്യക്തമാക്കി.
വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിൻ്റെ ഭാഗമായി നിയമവിരുദ്ധമായി നുഴഞ്ഞുകയറിയവരെ ഒഴിവാക്കിയെന്നും ഷാ പറഞ്ഞു. വോട്ട് ചോരി ആദ്യം നടത്തിയത് നെഹ്‌റുവും ഇന്ദിരാഗാന്ധിയുമാണെന്നും, ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനു മുൻപ് സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ഈ വാദങ്ങളെ കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ ശക്തമായി എതിർത്തു. സോണിയ ഗാന്ധി അങ്ങനെ ഒരു വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും, തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
അതിനിടെ, തൻ്റെ വാർത്താസമ്മേളനത്തെപ്പറ്റി പാർലമെൻ്റിൽ ചർച്ച നടത്താൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി അമിത് ഷായെ വെല്ലുവിളിച്ചു. എന്നാൽ, രാഹുലിൻ്റെ തീരുമാനങ്ങൾക്കനുസരിച്ച് സഭാ നടപടികൾ നടക്കില്ലെന്നും താൻ സംസാരിക്കേണ്ടത് എപ്പോഴാണെന്ന് താനാണ് തീരുമാനിക്കുന്നതെന്നും അമിത് ഷാ മറുപടി നൽകി.
ഇതിനെല്ലാം പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ആഭ്യന്തരമന്ത്രിയുടെ മറുപടി കേൾക്കാനുള്ള ക്ഷമ പോലും പ്രതിപക്ഷത്തിനില്ലെന്നും ഭയന്ന് ഓടുകയാണെന്നും കിരൺ റിജിജു പരിഹസിച്ചു.