ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ പേരുകൾ കാരണ സഹിതം പ്രസിദ്ധീകരിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

Aug 14, 2025 - 18:30
Aug 14, 2025 - 18:34
 0  6
ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ പേരുകൾ   കാരണ സഹിതം പ്രസിദ്ധീകരിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ന്യൂഡൽഹി: പരിഷ്‌കരണത്തിന്റെ പേരിൽ ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയ പേരുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണമെന്ന് സുപ്രീം കോടതി. ബിഹാറിൽ നടപ്പാക്കിയ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ്.

കരട് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്ത 65 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം എന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിർദേശം. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ളിൽ പട്ടിക പ്രസിദ്ധീകരിക്കാണമെന്നും കോടതി വ്യക്തമാക്കി.

ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. നീക്കം ചെയ്യപ്പെട്ട വോട്ടർമാരുടെ പേര്, അതിന്റെ കാരണം ഉൾപ്പെടെയുള്ള വിവരങ്ങളാണ് കമ്മീഷൻ പ്രസിദ്ധീകരിക്കേണ്ടത്. ജില്ല തിരിച്ച് ബൂത്ത് അടിസ്ഥാനത്തിൽ ആണ് പട്ടിക നൽകേണ്ടത്. 

വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് പത്രങ്ങൾ, റേഡിയോ, ടിവി, സോഷ്യൽ മീഡിയ എന്നിവയിലൂടെ അറിയിക്കണം എന്നും സുപ്രീം കോടതി വ്യക്തമാക്കുന്നു. പൗരൻമാരുടെ ഭരണഘടനാപരമായ അവകാശവും ഭരണഘടനാപരമായ അർഹതയുമാണ് ഈ വിഷയത്തിൽ പരിശോധിക്കെപ്പെട്ടത് എന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടംഗ ബെഞ്ചിന്റെ നിർദേശം. ഹർജി ഓഗസ്റ്റ് 22 ന് വീണ്ടും പരിഗണിക്കും.

ബിഹാറിൽ നടപ്പാക്കിയ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ശേഷം ഓഗസ്റ്റ് ഒന്നിനാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. സെപ്റ്റംബർ 30 ന് അന്തിമ പട്ടിക പുറത്തിറക്കാനും തീരുമാനിച്ചിരുന്നു. 65 ലക്ഷം വോട്ടർമാരെ പുറത്താക്കിക്കൊണ്ടുള്ള പട്ടിക പുതുക്കൾ യോഗ്യരായ നിരവധി പേരുടെ വോട്ടർമാരുടെ വോട്ടവകാശം നഷ്ടപ്പെടുത്തും എന്നാരോപിച്ചാണ് പ്രതിപക്ഷം പാർട്ടികൾ രംഗത്തെത്തിയത്.