ദമ്ബതിമാർ വഴക്കിട്ടു, വിമാനം ഡല്‍ഹിയിലിറക്കി

ദമ്ബതിമാർ വഴക്കിട്ടു, വിമാനം ഡല്‍ഹിയിലിറക്കി

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ദമ്ബതിമാരുടെ കലഹം അതിരുവിട്ടതോടെ വിമാനം അടിയന്തരമായി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷട്ര വിമാനത്താവള (ഐ.ജി.ഐ)ത്തില്‍ ഇറക്കി.

മ്യൂണിക്കില്‍നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട എല്‍.എച്ച്‌ 772 ലുഫ്താൻസ വിമാനമാണ് ബുധനാഴ്ച രാവിലെയോടെ ഡല്‍ഹിയിലിറക്കിയത്. ജര്‍മൻക്കാരനായ ഭര്‍ത്താവും തായ്ലന്റ്കാരിയായ ഭാര്യയും തമ്മില്‍ വിമാനത്തിനുള്ളില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് വിവരം. തുടര്‍ന്ന് യുവതി പൈലറ്റിന്റെ സഹായം തേടുകയും ഭര്‍ത്താവില്‍നിന്ന് ഭീഷണിയുള്ളതായി അറിയിക്കുകയുമായിരുന്നു. ഇതോടെ ഐ.ജി.ഐ വിമാനത്താവളവുമായി ലുഫ്താൻസ അധികൃതര്‍ ബന്ധപ്പെടുകയും വിമാനം അടിയന്തരമായി താഴെയിറക്കാൻ തീരുമാനിക്കുകയുമായിരുന്നു.

ആദ്യം പാകിസ്താനില്‍ വിമാനം ഇറക്കാൻ അനുമതിതേടിയിരുന്നെങ്കിലും നിഷേധിക്കപ്പെട്ടു. വിമാനം താഴെയിറക്കിയതോടെ ഡല്‍ഹി വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്ക് ഭര്‍ത്താവിനെ കൈമാറിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ അറിയിച്ചു. സംഭവം ജര്‍മൻ എംബസിയെ അറിയിക്കുന്നതിനിടെ ഇയാള്‍ വിമാനത്താവള അധികൃതരോട് മാപ്പുപറഞ്ഞതായും വിവരമുണ്ട്.

ഇയാളെ ഇന്ത്യൻ സുരക്ഷാഏജൻസികള്‍ക്ക് കൈമാറണോ അതോ ജര്‍മനിയിലേക്ക് തിരിച്ചയക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഡല്‍ഹി പോലീസും സി.ഐ.എസ്.എഫും സംഭവസ്ഥലത്തുണ്ടായിരുന്നു. അതേസമയം, ദമ്ബതികള്‍ കലഹമുണ്ടാക്കാനുള്ള കാരണം വ്യക്തമല്ല.