എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 12 പേർക്ക് പരിക്ക്
എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. സംഭവത്തിൽ 10 യാത്രക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. രണ്ട് ജീവനക്കാർക്കും പരിക്കേറ്റ് ചികിത്സയിലാണെന്ന് ഡൽഹി എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു.
ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ AI2379 വിമാനം യാത്രയ്ക്കിടെ പെട്ടെന്ന് ആകാശച്ചുഴിയിൽപ്പെടുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ സ്ഥാനത്തിൽ താത്കാലികമായി മാറ്റം സംഭവിക്കുകയും ചെയ്തതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങുകയും ചെയ്തു.
ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. വൈദ്യപരിശോധന ആവശ്യമായ നിസ്സാര പരിക്കുകളേറ്റ ചില യാത്രക്കാരെയും ക്രൂ അംഗങ്ങളെയും എയർ ഇന്ത്യയുടെ എയർപോർട്ട് ടീമും മെഡിക്കൽ സംഘവും മുൻകരുതൽ പരിശോധനയ്ക്കും പരിചരണത്തിനുമായി എയർപോർട്ടിലെ മെഡിക്കൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
വിമാനത്തിന് 2-3 മിനിറ്റ് നേരത്തേയ്ക്ക് ഉലച്ചിൽ അനുഭവപ്പെട്ടതായി ഒരു യാത്രക്കാരൻ പറഞ്ഞു. എയർ ഇന്ത്യയ്‌ക്കെതിരെ 100% നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.