സാന്‍റിയാഗോ മാർട്ടിനെതിരായ കേസിൽ വിചാരണ സ്റ്റേ ചെയ്‌ത്‌ സുപ്രീംകോടതി; ഇഡിക്ക് നോട്ടീസ്

സാന്‍റിയാഗോ മാർട്ടിനെതിരായ കേസിൽ വിചാരണ സ്റ്റേ ചെയ്‌ത്‌ സുപ്രീംകോടതി; ഇഡിക്ക് നോട്ടീസ്

ലോട്ടറി തട്ടിപ്പ് കേസിൽ സാന്‍റിയാഗോ മാർട്ടിനെതിരായ ഇഡി കേസ് വിചാരണ സ്റ്റേ ചെയ്ത് സുപ്രീംകോടതി. എറണാകുളം പിഎംഎൽഎ കോടതിയിലെ നടപടിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഇഡിക്ക് കോടതി നോട്ടീസ് അയച്ചു

സിക്കിം ലോട്ടറിയുടെ മറവിൽ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് സാന്‍റിയാഗോ മാർട്ടിനെതിരായ കേസ്. വിചാരണയിലെ നിയമപ്രശ്നം കാട്ടിയാണ് സാന്‍റിയാഗോ മാർട്ടിൻ ഹർജി നൽകിയത്. ഇക്കാര്യത്തിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് സുപ്രീം കോടതി ഇഡിക്ക് നോട്ടീസ് അയച്ചത്. വിചാരണ താത്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തു.

കേസിൽ സ്റ്റാൻഡിയാഗോ മാർട്ടിനായി സീനിയർ അഭിഭാഷകൻ ആദിത്യ സോന്ധിയും അഭിഭാഷകരായ രോഹിണി മൂസ, മാത്യൂസ് കെ.ഉതുപ്പച്ചൻ എന്നിവരും കോടതിയിൽ ഹാജരായി. സിബിഐ എടുത്ത കേസിലെ വിചാരണ പൂർത്തിയാകും മുൻപ് പിഎംഎൽഎ കോടതിയിൽ വിചാരണ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് മാർട്ടിൻ നേരത്തെയും വിചാരണ കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി തള്ളിയതോടെയാണ് സാന്‍റിയാഗോ മാർട്ടിൻ സുപ്രിംകോടതിയെ സമീപിച്ചത്.