ജനാധിപത്യം വെല്ലുവിളി നേരിടുന്നു

ജനാധിപത്യം വെല്ലുവിളി നേരിടുന്നു
നാധിപത്യം അപമാനിക്കപ്പെടുന്ന കാഴ്ചയ്ക്കാണ് ഈ ദിവസങ്ങളിൽ രാജ്യം സാക്ഷ്യം വഹിക്കുന്നത് . എതിർ ശബ്ദങ്ങൾക്ക് വില നല്കപ്പെടുന്നിടത്താണ് ജനാധിപത്യം ശോഭിക്കുക. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ മാനിക്കുന്നത്  ജനാധിപത്യത്തിന്  തിളക്കം ഏറ്റുകയേയുള്ളു . ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നിയോഗിക്കപ്പെട്ട പ്രതിപക്ഷം  നിശ്ശബ്ദരാക്കപ്പെടുന്നത് ജനങ്ങളോടുള്ള അവഹേളനം എന്ന് പറയേണ്ടിയിരിക്കുന്നു .
ഏകാധിപത്യ ശൈലി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഭിപ്രായ വ്യത്യാസങ്ങളും നിലപാടുകളിലെ വ്യത്യാസങ്ങളും എവിടെയും സ്വാഭാവികമാണ് . സഹിഷ്ണുതയോടെ കാര്യങ്ങൾ നീക്കിയില്ലെങ്കിൽ ജനാധിപത്യത്തിൽ പോലും  യുദ്ധാവസ്ഥയാകും നേരിടേണ്ടി വരിക . തങ്ങളോടു വിയോജിക്കുന്ന പ്രതിപക്ഷ എംപിമാരെയെല്ലാം  പുറത്താക്കുന്ന രീതി ഒരു ജനാധിപത്യ സംവിധാനത്തിന് തെല്ലും  ചേരുന്നതല്ല .  
 
പതിനേഴാം ലോക്സഭയുടെ ശൈത്യകാല സമ്മേളനം സമാപിക്കാൻ മൂന്നുദിവസങ്ങൾ മാത്രം ശേഷിക്കെ മൂന്ന് ഘട്ടങ്ങളിലായി പാർലമെന്റിന്റെ ഇരുസഭയിൽനിന്നുമായി 146 പ്രതിപക്ഷാംഗങ്ങളാണ്‌   സസ്പെൻഡ് ചെയ്യപ്പെട്ടത്. പാർലമെന്റ് മന്ദിരത്തിൽ കഴിഞ്ഞയാഴ്ചയുണ്ടായ പുകയാക്രമണത്തെയും അതിനിടയാക്കിയ സുരക്ഷാവീഴ്ചയെയുംപറ്റി ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എം.പി.മാരാണ് സസ്പെൻഷനിലായത്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടസസ്പെൻഷനാണിത്.
അത്യധികം  സുരക്ഷാ സംവിധാനങ്ങളുള്ള പുതിയ പാര്‍ലമെന്റ് മന്ദിരത്തിൽ  അക്രമികള്‍  കടന്ന സംഭവം വലിയ സുരക്ഷാ വീഴ്ച തന്നെയാണ്. സുരക്ഷാ വിഭാഗത്തിനും അക്രമികള്‍ക്ക് പാസ്സ് കൊടുത്ത ബി ജെ പി. എം പിക്കും ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ച ഏറെ ഗൗരവമായി തന്നെ കാണണം.
 സഭാധ്യക്ഷന്മാർ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും നടപടികൾ   തടസപ്പെടുത്തി എന്നാരോപിച്ചാണ് ഇത്രയും പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയത്. 
ജനാധിപത്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ നിയമ നിര്‍മാണ സഭകളില്‍ പ്രതിപക്ഷ  സാന്നിധ്യത്തിന് അതീവ പ്രാധാന്യമുണ്ട് . സര്‍ക്കാറിന്റെ   പോരായ്മകൾ തുറന്നു കാട്ടി നേരായ വഴിയിൽ നയിക്കണമെങ്കിൽ  പ്രതിപക്ഷം ശക്തമായിരിക്കണം, തിരുത്തൽ ശക്തിയാവണം. തങ്ങൾക്ക് നേരെ ഉയരുന്ന ചോദ്യങ്ങൾക്ക് ക്ര്യത്യമായ ഉത്തരം നല്കാൻ ഭരണ കർത്താക്കൾക്ക് ബാധ്യതയുണ്ട് . അത് ജനങ്ങൾക്ക് ഭരിക്കുന്നവരിൽ വിശ്വാസം കൂട്ടുകയേ ഉള്ളൂ . അതിന് പകരം എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയായ രീതിയല്ല .
പുറത്താക്കപ്പെട്ട എം പി മാരിൽ ഭൂരിപക്ഷത്തിനും ഇനി നടപ്പ് സമ്മേളനത്തിൽ സംബന്ധിക്കാനാവില്ല.  വരുന്ന ഏപ്രിൽ-മേയ്‌ മാസങ്ങളിൽ പൊതുതിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കേ, നടപ്പുലോക്‌സഭയുടെ ഒടുവിലത്തെ സമ്പൂർണസമ്മേളനമാണിത്. ക്രിമിനൽ ബില്ലുകളടക്കമുള്ള   പ്രധാന നിയമനിർമാണങ്ങൾ പ്രതിപക്ഷത്തെ ഒഴിവാക്കി അനായാസം പാസാക്കാനുള്ള സർക്കാരിന്റെ തന്ത്രമായിരുന്നു  ഈ  കൂട്ട സസ്പെൻഷനെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പല നിയമനിർമാണങ്ങളും പാർലമെന്റിൽ  ചർച്ച ചെയ്യാതെ തിടുക്കത്തിൽ  പാസാക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ നടപടികളും.
പാർലമെന്‍റിൽ മഹാഭൂരിപക്ഷമുള്ളപ്പോൾ ഭരിക്കുന്നവർക്ക് ഇഷ്ടമുള്ളതു ചെയ്യാമെന്നൊക്കെ തോന്നുന്നത്  ധാർഷ്ഠ്യമെന്നല്ലാതെ എന്ത്  പറയാൻ . ഈ ഏകാധിപത്യ ശൈലി ജനങ്ങളോടുള്ള വെല്ലുവിളിയാണ് , അധികാരം കൈയിലുള്ളപ്പോൾ അത് തിരിച്ചറിയാനായെന്ന് വരില്ല .പ്രതിപക്ഷ  വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കുകയും അവരുമായി സംവദിക്കുകയും വേണം , മികച്ച ജനാധിപത്യത്തിന് അതാണ് വേണ്ടത് എന്ന് അധികാരത്തിലിരിക്കുന്നവർ തിരിച്ചറിയേണ്ടിയിരിക്കുന്നു.