വ്യോമസേനയുടെ വിമാനം തകർന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു
ഇന്ത്യൻ വ്യോമസേനയുടെ (IAF) പരിശീലന വിമാനം തകർന്നു വീണു. തമിഴ്നാട്ടിലെ ചെന്നൈക്കടുത്ത് താംബരത്തിനടുത്താണ് പിലാറ്റസ് പിസി-7 എംകെ2 എന്ന പരിശീലന വിമാനം തകർന്നത്. സ്വിറ്റ്‌സർലൻഡ് നിർമ്മിതമായ ഈ വിമാനം പൈലറ്റുമാരുടെ അടിസ്ഥാന പരിശീലനത്തിനായി ഉപയോഗിക്കുന്നതാണ്.
വിമാനം തകരുന്നതിന് മുമ്പ് പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടിയതിനാൽ ജീവൻ രക്ഷപ്പെട്ടു. അപകട കാരണം വ്യക്തമല്ല. വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. താംബരം എയർഫോഴ്സ് സ്റ്റേഷനിലാണ് ഇന്ത്യൻ വ്യോമസേനയുടെ ഫ്ലൈയിംഗ് പരിശീലന സ്കൂൾ ഉള്ളത്. പരിചയസമ്പന്നരായ സായുധ സേന പൈലറ്റുമാർക്ക് പരിശീലനം നൽകുകയും അവരെ അംഗീകാരവുമുള്ള ഫ്ലൈയിംഗ് ഇൻസ്ട്രക്ടർമാരാക്കി മാറ്റുകയുമാണ് ഇവിടെ.
ഇന്ത്യൻ ആർമി, നേവി, കോസ്റ്റ് ഗാർഡ്, സൗഹൃദ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഇവിടെ പരിശീലനം നേടാറുണ്ട്. 22 ആഴ്ച നീണ്ടുനിൽക്കുന്ന കടുപ്പമേറിയ കോഴ്സ് പൂർത്തിയാക്കിയാണ് ഇവർ പരിശീലകരാകുന്നത്.