തമിഴ്‌നാട്ടില്‍ വ്യാജ മദ്യം കഴിച്ച്‌ 13 മരണം

തമിഴ്‌നാട്ടില്‍ വ്യാജ മദ്യം കഴിച്ച്‌ 13 മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും വ്യാജ മദ്യ ദുരന്തം. കള്ളക്കുറിച്ചിയില്‍ വ്യാജ മദ്യം കഴിച്ച്‌ 13 പേർ മരിച്ചു.

നാല്പതോളം പേർ ആശുപത്രിയില്‍ ചികിത്സയിലാണ് ഇതില്‍ പലരുടെയും നില ഗുരുതരമാണ്.

അപകടനിലയിലുള്ള പത്തോളം പേരെ വിദഗ്ദ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്‌മറിലേക്ക് മാറ്റി. വ്യാജമദ്യം വിറ്റെന്ന് കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 200 ലിറ്റർ മദ്യം പിടിച്ചെടുത്തു. മദ്യത്തില്‍ മെഥനോളിന്റെ അംശം സ്ഥീരികരിച്ചതായി തമിഴ്‌നാട് സർക്കാർ അറിയിച്ചു. ദുരന്തത്തിന് പിന്നാലെ കള്ളക്കുറച്ചി കളക്ടർ ശ്രാവണ്‍കുമാർ ഷെഖാവത്തിനെ സ്ഥലം മാറ്റി. പൊലീസ് സൂപ്രണ്ട് സമയ്‌സിംഗ് മീണയെ അന്വേഷണവിധേയമായി സസ്പെൻഡും ചെയ്തു. എം.എസ് പ്രശാന്തിനെ പുതിയ കളക്ടറായും രജത് ചതുർവേദയെ ജില്ലാ പൊലീസ് സൂപ്രണ്ടായും നിയമിച്ചു.

ചൊവ്വാഴ്ച രാത്രി കൂലിപ്പണിക്കാർ കരുണാപുരത്തെ വ്യാജമദ്യ വില്പനക്കാരില്‍ നിന് മദ്യം വാങ്ങിക്കഴിച്ചിരുന്നു. വീട്ടിലെത്തിയത് മുതല്‍ ഇവർക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ബന്ധുക്കള്‍ കള്ളക്കുറിച്ചി സർക്കാർ മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്.

എന്നാല്‍ വ്യാജമദ്യമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു ശ്രാവണ്‍കുമാർ പറഞ്ഞത്. മൂന്നുപേർ വീട്ടില്‍ വച്ചാണ് മരിച്ചത്. ഒരാള്‍ വയറുവേദനയെ തുടർന്നാണ് മരിച്ചത്. മറ്റൊരാള്‍ക്ക് അപസ്മാരമുണ്ടായി. ഒരാള്‍ പ്രായാധിക്യത്തെ തുടർന്നും മരിച്ചു. രക്തസാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ വ്യാജമദ്യം കഴിച്ചതിനെ തുടർന്നണ് മരണങ്ങള്‍ എന്ന് തമിഴ്‌നാട് സർക്കാർ പ്രസ്താവന ഇറക്കുകയായിരുന്നു.