കോടതിക്കുതന്നെ നാണം തോന്നുന്നു, എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി: കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ പരിഹസിച്ച്‌ ഹൈകോടതി

കോടതിക്കുതന്നെ നാണം തോന്നുന്നു, എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി:  കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ പരിഹസിച്ച്‌ ഹൈകോടതി

കൊച്ചി: 'എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി. നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. ഒരു 200 കൊല്ലംകൊണ്ട് ഇതൊക്കെ ശരിയാവുമായിരിക്കും. റോഡുകളെപ്പറ്റി പറഞ്ഞ് കോടതിക്കുതന്നെ നാണം തോന്നുന്നു'' ,ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പോളി വടക്കൻ, സി.പി. അജിത് കുമാര്‍ എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

മന്ത്രിമാരൊക്കെ റോഡുമാര്‍ഗം വരുന്നുണ്ടല്ലോ. അവരും റോഡുകള്‍ കാണട്ടെ. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ നഗരത്തിലെ റോഡുകളില്‍ വെള്ളക്കെട്ടുണ്ടായ സംഭവവും കോടതി പരാമര്‍ശിച്ചു. വെള്ളക്കെട്ടുണ്ടായ നിമിഷംതന്നെ പൊതുജനങ്ങളില്‍നിന്ന് വിഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു. ജലനിരപ്പിനു താഴെയുള്ള നഗരമാണ് കൊച്ചി. എന്നാല്‍, വെള്ളക്കെട്ട് എളുപ്പം മാറിയെന്നും കോടതി പറഞ്ഞു. ഒന്നര മാസമായി കൊച്ചി നഗരസഭക്ക് സെക്രട്ടറിയില്ലെന്ന് ഹരജിക്കാര്‍ പറഞ്ഞപ്പോള്‍, ഉണ്ടായിരുന്ന സെക്രട്ടറി കുറച്ചു കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരുണ്ടായിട്ടും കാര്യമില്ല. നഗരസഭയുടെ കൈയില്‍ പണമില്ലെന്നാണ് പറയുന്നത്. പിന്നെന്തു ചെയ്യുമെന്നും കോടതി ആരാഞ്ഞു. തുടര്‍ന്ന് ഹരജികള്‍ പിന്നീട് പരിഗണിക്കാൻ മാറ്റി.

പാലാരിവട്ടം സെന്റ് മാര്‍ട്ടിൻ പള്ളിക്കു സമീപം പൈപ്പ് ലൈൻ പണികള്‍ക്കുവേണ്ടി വെട്ടിപ്പൊളിച്ച റോഡ് പൂര്‍വസ്ഥിതിയിലാക്കാത്തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. തകര്‍ന്ന റോഡുകളില്‍ ഇനി അപകടമുണ്ടായാല്‍ പെൻഷൻ വാങ്ങി വീട്ടില്‍ പോകാമെന്ന് ഉദ്യോഗസ്ഥര്‍ വിചാരിക്കേണ്ടെന്ന് ഹൈകോടതി പറഞ്ഞു.